വെള്ളാപ്പള്ളിയുമായി അടിച്ചുപിരിഞ്ഞു; ബിജെപി കേരളാ‍ കോണ്‍ഗ്രസുമായി അടുക്കുന്നു, ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കിയാല്‍ മാണി വീഴും

എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , ബിഡിജെഎസ് , തുഷാർ വെള്ളാപ്പള്ളി , കേരളാ കോൺഗ്രസ്
തിരുവനന്തപുരം/കോഴിക്കോട്| jibin| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (14:24 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ബിഡിജെഎസും ബിജെപിയും വഴിപിരിഞ്ഞതായി റിപ്പോര്‍ട്ട്. ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ വെള്ളാപ്പള്ളി ഉന്നയിച്ചതാണ് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ബന്ധത്തില്‍ മുറിവുണ്ടായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

മകൻ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം നൽകണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഒരു നിലയ്‌ക്കും അംഗീകരിക്കാന്‍ കഴിയിലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് ബിഡിജെഎസ് ബിജെപി തകരാന്‍ കാരണമായത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ബിഡിജെഎസുമായ് മാന്യമായ സീറ്റ് വിഭജനവും സാധ്യമാകില്ലെന്ന് ബിജെപി
തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി വിജയസാധ്യത കാണുന്ന സീറ്റുകളില്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും ഉന്നംവയ്‌ക്കുന്നതും ബിജെപിയുടെ അസംതൃപ്‌തിക്ക് കാരണമായിട്ടുണ്ട്.

മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനു ഗവർണർ പദവി നൽകണമെന്ന സംസ്ഥാന നേതാക്കളുടെ ആവശ്യം പോലും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിൽ വെള്ളാപ്പള്ളിയുടെ മകന് മന്ത്രിപദം നൽകുന്നത് ആത്മഹത്യാപരം ആകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തില്‍ ബിഡിജെഎസിന് പകരം കേരളാ കോൺഗ്രസ് എമ്മുമായി അടുക്കാനാണ് ബിജെപിയുടെ തീരുമാനം. കെഎം മാണിയുമായി ഈ കാര്യത്തില്‍ ചര്‍ച്ച നടത്താനും ബിജെപി പദ്ധതിയിടുന്നതായിട്ടാണ് വിവരം. ജോസ് കെ മാണിയെ കേന്ദ്രസഹമന്ത്രി ആക്കുന്നതിനോട് കേരള ബിജെപി നേതൃത്വം അനുകൂലമാണ്. മാണി യുഡിഎഫ് വിട്ടു വന്നാൽ ഇതു എളുപ്പമാകും.

മാണിയുമായി ചേർന്ന് മത്സരിക്കുന്നത് തിരുവനന്തപുരത്തെ ചില സീറ്റുകളിൽ ഗുണം ചെയ്യുമെന്നും അവിടുത്തെ ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമായാൽ ജയിക്കാൻ കഴിയുമെന്നുമാണ് ബിജെപി നേതാക്കളുടെ കണക്കു കൂട്ടൽ. എന്നാല്‍ നിലവില്‍ യുഡിഎഫ് വിടുന്ന കാര്യം കേരള കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഇല്ലെന്ന് നേതാക്കള്‍ അറിയിച്ചു. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസഫ് എം പുതുശേരിയും ആന്റണി രാജുവും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :