പാഠപുസ്തകം ഇരുപതിനകം വിതരണം ചെയ്യും: വിദ്യാഭ്യാസമന്ത്രി

എസ് എഫ് ഐ , പികെ അബ്ദുറബ്ബ് , ടിവി രാജേഷ് ,  പ്രതിപക്ഷം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 7 ജൂലൈ 2015 (10:45 IST)
കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ഈ മാസം തന്നെ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്.
പാഠപുസ്തകങ്ങൾ ഈ മാസം 20നകം വിതരണം ചെയ്യും. ഇതില്‍ മാറ്റം വരില്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. പാഠപുസ്തകം വൈകിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. ടിവി രാജേഷാണ് അടിയന്തരപ്രമയേത്തിന് അനുമതി തേടിയത്.

അതേസമയം, വിദ്യാഭ്യാസമേഖലയിൽ പച്ചവത്കരണമാണ് നടക്കുന്നതെന്ന് രാജേഷ് ആരോപിച്ചു. പാഠപുസ്തകങ്ങൾ വൈകുന്നതിനെത്തുടര്‍ന്ന് നടത്തിയ മാര്‍ച്ചില്‍ പൊലീസ് നടത്തിയ ലാത്തിച്ചാർജ് ബോധപൂർവമായിരുന്നു. പൊലീസ് തന്നെ പ്രകോപനം സൃഷ്ടിച്ച ശേഷം വിദ്യാർഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു. ക്രിമിനലുകളുടെ താവളമായി പൊലീസ് സേന മാറിയിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു.

എന്നാൽ, വിദ്യാർത്ഥി സമരം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് പൊലീസ് ലാത്തിവീശിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലത്തെ സംഘർഷത്തിനിടെ ഒരു ലക്ഷം രൂപയുടെ പൊതുമുതലാണ് നശിച്ചതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിമാരുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :