ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനം: രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി, കെ‌പിസിസി സമ്മേളനം, സുധീരന്‍
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (13:39 IST)
ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന് കെപിസിസി യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‍നങ്ങളുണ്ടെന്നും എന്നാല്‍ പ്രശ്‍നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കവേയാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

യുവാക്കളടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ക്കു പ്രാമുഖ്യം നല്‍കണം. ആഭ്യന്തര പ്രശ്നങ്ങളില്‍ പെട്ട സിപിഎമ്മിനു തിരിച്ചുവരാനാവാത്ത അവസ്ഥയാണ്. മോഡി സര്‍ക്കാര്‍ സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്‍പ്പര്യങ്ങളെന്നും ബിജെപി ഇന്ത്യയെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ നയം എല്ലാവരെയും യോജിപ്പിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

അതേ സമയം പാര്‍ട്ടി എം‌എല്‍‌എ മാര്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പരാതിയുടെ കെട്ടഴിച്ചു. മദ്യനയമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും വ്യത്യസ്ത നിലപാടുകളിലാണ്. ഐക്യമില്ലാതെയാണ് മുന്നോട്ടുപോകുന്നതെന്ന ധാരണ ഇത് ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുയുമാണ് വേണ്ടത്. അത് പലപ്പോഴും ഉണ്ടാകുന്നില്ലെന്നും പാര്‍ട്ടിയുടെ നിലപാടുകള്‍ സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും എംഎല്‍എമാര്‍ രാഹുലിനോടു പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനെതിരെ വി‌എം സുധീരന്‍ രംഗത്തെത്തി. ഗ്രൂപ്പിസം ഇത്തരത്തില്‍ തുടര്‍ന്നാല്‍ സിപി‌എമ്മിന് സംഭവിച്ച അവസ്ഥ കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാകുമെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രാഹുലിനെ കണ്ട് പാര്‍ട്ടിയിലെ ഏകോപനമില്ലായ്മ അറിയിച്ചതായാണ് വിവരം.

പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളായ ബെന്നി ബെഹന്നാന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും കെ.ശിവദാസന്‍നായര്‍, ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരും രാഹുല്‍ഗാന്ധിയെ കണ്ടവരില്‍ ഉള്‍പ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :