പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോയെന്ന് സംശയിക്കണം: പിണറായി

 ആർ ശങ്കര്‍ പ്രതിമ , പിണറായി വിജയന്‍ , ഫേസ്‌ബുക്ക് പോസ്‌റ്റ് , സി പി എം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2015 (12:52 IST)
ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിമര്‍ശിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍. പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിനു ന്യായമായി ലഭിക്കേണ്ടതുപോലും നല്കാതെയും അതെക്കുറിച്ച് മിണ്ടാതെയുമാണ് മോഡി കേരളം വിട്ടതെന്നും പിണറായി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

പിണറായിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം സംബന്ധിച്ച വിവാദത്തിൽ നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചത് രണ്ടു പേരാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളി നടേശനും. ഈ രണ്ടു പേരും ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചു കളി ദുരൂഹത ഉള്ളതാണ്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് വിളിച്ച ശേഷം മുഖ്യമന്ത്രിയെ അപമാനിച്ചു ഒഴിവാക്കിയതിൽ ഒരു പ്രതിഷേധവും ഉമ്മൻചാണ്ടിയിൽ നിന്ന് ഉയർന്നു കണ്ടില്ല. നരേന്ദ്ര മോഡിയെ നേരിൽ കണ്ടു പ്രതിഷേധം അറിയിക്കാനുള്ള അവസരമുണ്ടായപ്പോൾ ഉമ്മൻചാണ്ടി കവാത്ത് മറന്നു. മോഡി ആകട്ടെ, കേരളത്തിനു ന്യായമായി ലഭിക്കേണ്ടതുപോലും നല്കാതെയും അതെക്കുറിച്ച് മിണ്ടാതെയും സ്ഥലം വിടുകയും ചെയ്തു.

പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ മനസ്സ് തനിക്ക് എതിരാണെന്ന് ബോധ്യമായ ഉമ്മന്‍ചാണ്ടി ശ്രദ്ധ തിരിച്ചുവിടാന്‍ ഉണ്ടാക്കിയതാണ് ഇത് എന്ന് കരുതണം.
ആര്‍ ശങ്കര്‍ എസ്എന്‍ഡിപി നേതാവ് മാത്രമല്ല, കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനാണ്. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. എന്നാല്‍ തന്നെ വിലക്കിയതാണെന്നോ അതിലുള്ള പ്രതിഷേധമോ എന്തുകൊണ്ട് അറിയിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിക്കല്ലേ അറിയുക. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് എന്ന് വ്യക്തമാക്കിയത് വെള്ളാപ്പള്ളി നടേശനാണ്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഉള്ളതെങ്കില്‍ അത് ലഭിക്കുക കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രത്തില്‍നിന്ന് അത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കേണ്ടത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് തുറന്നുപറയേണ്ടതും ഇരുവരുമാണ്. എന്നാല്‍ ഇവിടെ വെള്ളാപ്പള്ളി നടേശനാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുന്നത്. അതെങ്ങനെയാണ് പൊരുത്തപ്പെടുക. ഇവിടെയാണ് വെള്ളാപ്പള്ളി–ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടില്‍ പിറന്ന നാടകമാണ് പ്രതിമാവിവാദം എന്ന് സംശയിക്കേണ്ടത്.

ആര്‍ ശങ്കര്‍ ആര്‍എസ്എസ് നേതാവാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറയുന്നത്. നേരത്തെ ആര്‍എസ്എസ് നേതാക്കള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍പോലും കോണ്‍ഗ്രസിന് പ്രതിഷേധമുണ്ടായില്ല. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആര്‍എസ്എസ് റാഞ്ചി അവരുടെ സ്വന്തമാക്കി. ഗാന്ധി വധത്തെ നിരന്തരം ന്യായീകരിച്ച സംഘപരിവാര്‍ നെഹ്റുവിനെയാണ് ആദ്യം വധിക്കേണ്ടിയിരുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസിന് ഇതിലും ഒരു പ്രതിഷേധവുമുണ്ടായില്ല. മാത്രമല്ല, സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുകയുംചെയ്യുന്നു. കോണ്‍ഗ്രസ് എന്തിനാണ് ആര്‍എസ്എസിനെ ഭയക്കുന്നത്. വര്‍ഗീയതയ്ക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിന് എന്നും ചാഞ്ചാട്ടമാണ്.

ഇന്ന് ആർ ശങ്കറിനെ കാവി അണിയിക്കുന്നവർക്ക് നാളെ ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്ഗ്രസ്സ് നേതാക്കളെ ഒരു വിഷമവും ഇല്ലാതെ അങ്ങനെ ചെയ്യാൻ കഴിയും-കാരണം കേരളത്തിൽ സംഘപരിവാറിന്റെ ഏറ്റവും അടുത്ത സഹായിയും സംരക്ഷകനും ഉമ്മൻചാണ്ടി ആണ്. ആർ എസ് എസിനെതിരെ ഒരു വിഷയത്തിലും നിലപാടെടുക്കാത്ത മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :