കാസര്‍കോട്ടേത് ഹീനമായ കൊലപാതകം; ഇതൊന്നും പാര്‍ട്ടി ഏറ്റെടുക്കില്ല - നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

  pinarayi vijayan , periya twin murder , cpm , congress , പിണറായി വിജയൻ , കാസര്‍കോട് , സി പി എം , പാര്‍ട്ടി
കാസർകോട്| Last Modified വെള്ളി, 22 ഫെബ്രുവരി 2019 (13:00 IST)
കാസർകോട്ടെ ഇരട്ടക്കൊലപാതകം ഹീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തെ ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. വീണ്ടുവിചാരമില്ലാത്തവർ നടത്തിയ പ്രവർത്തനമാണിത്. തെറ്റായ ഒന്നിനെയും പാർട്ടി ഏറ്റെടുക്കില്ല. ശക്തമായ നടപടിക്കു പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കൊലപാതകത്തോടെ നല്ല രീതിയിൽ മുന്നോട്ടുപോകുന്ന സർക്കാരിനെയും പാർട്ടിയെയും അവഹേളിക്കുന്ന രീതിയിൽ കാര്യങ്ങളെത്തിയെന്നും പിണറായി വ്യക്തമാക്കി.

തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാർട്ടിക്കില്ല. കൊലപാതകം നടന്നതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിനെ തള്ളിപ്പറഞ്ഞത് ഈ നിലപാടിന്റെ ഭാഗമായിട്ടാണ്. ഇത്തരം ആളുകൾക്ക് പാർട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തിനു ശേഷം നടന്ന മറ്റനേകം കാര്യങ്ങളുണ്ട്. അക്രമം നടത്താൻ ലൈസൻസ് ലഭിച്ചെന്ന ധാരണയിൽ കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടി. ഇത് ആരും തള്ളിപ്പറഞ്ഞതായോ ആരും പ്രതികരിച്ചതായോ കണ്ടില്ല. ഇവരും ശക്തമായി നടപടി നേരിടേണ്ടിവരുമെന്നും പിണറായി പറഞ്ഞു.

രാജ്യത്ത് സിപിഎം ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന സമയമാണിത്. പാര്‍ട്ടിക്ക് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സിപിഎമ്മിനെതിരെ ആക്രമണം അഴിച്ചവിട്ടത് കോൺഗ്രസാണെന്നും കാസർകോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :