ഹോമിയോ, യുനാനി ചികിത്സകൾ വേണ്ട, കൊറോണ നിരീക്ഷണത്തിലുള്ളവർ കേന്ദ്ര പ്രോട്ടോക്കോൾ അനുസരിക്കണമെന്ന് ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ജനുവരി 2020 (20:49 IST)
സംസ്ഥാനത്ത് വൈറസ് ബാധിച്ചവരും, നിരീക്ഷണത്തിലുള്ളവരും ഹോമിയോ,യുനാനി മരുന്നുകൾ രോഗത്തിന്റെ ചികിത്സക്കായി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം വരാത്തവർ ഇത്തരം മരുന്നുകൾ പ്രതിരോധശേഷി വർധിപ്പിക്കാനായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ രോഗബാധിതരും നിരീക്ഷണത്തിലുള്ളവരും കേന്ദ്ര സർക്കാറിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നിർബന്ധമായും തേടണമെന്നും മന്ത്രി പറഞ്ഞു.

വൈറസ് കാലത്തും ഇതിന് സമാനമായ നിർദേശങ്ങളാണ് നൽകിയിരുന്നത്.കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പുറമേ പത്തോളം പരിശോധനാ ലാബുകൾ തുറക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായാണ് വിവരം. ഇതിൽ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ആലപ്പുഴയിൽ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും. സംസ്ഥാനത്തിന് ഇഷ്ടമുള്ള ഇടങ്ങളിൽ പരിശോധനാ കേന്ദ്രങ്ങൾ തുറക്കാൻ കഴിയില്ലെന്നും കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചാൽ മാത്രമെ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയുള്ളുവെന്നും മന്ത്രി വിശദമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :