ന്യൂനപക്ഷ സ്കോളർഷിപ്പ്: നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ, സച്ചാർ സംരക്ഷണസമിതി രൂപീകരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ജൂലൈ 2021 (16:34 IST)
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ എ‌പി സുന്നി വിഭാഗം ഒഴികെയുള്ള 13 സംഘടനകൾ ചേർന്ന് സച്ചാർ സംരക്ഷണ സമിതി രൂപികരിച്ചു. സംവരണവിഷയത്തിലെ നിലപാടിനെതിരെ അടുത്ത മാസം മൂന്നിന് സെക്രട്ടേറിയേറ്റ് ധർണനടത്തുമെന്ന്
സമിതി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ തുറന്ന പോരിലേക്കാണ് മുസ്ലീം സംഘടനകൾ കടക്കുന്നത്. മുസ്ലീം ലീഗിന് പുറമെ സമസ്ത, എംഇഎസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങി 13 സംഘടനകളാണ് കോഴിക്കോട്ട് യോഗം ചേർന്നത്.
കാന്തപുരം വിഭാഗത്തെ ക്ഷണിച്ചിരുന്നെങ്കിലും അവർ വിട്ടുനിന്നു. സച്ചാർ സമിതി റിപ്പോർട്ടിൽ സർക്കാർ വെള്ളം ചേർത്തു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും മുസ്ലീം സംഘടനകൾ അറിയിച്ചു. സമസ്തയുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേർന്ന് സർക്കാരിന് അവകാശ പത്രിക സമർപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :