NEET :വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന: അഞ്ച് വനിതാ ജീവനക്കാർ കസ്റ്റഡിയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ജൂലൈ 2022 (17:29 IST)
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രങ്ങൾ അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ട് ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്ന് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരും വനിതാ ജീവനക്കാരാണ്.

അന്വേഷണസംഘം ഇന്ന് കോളേജിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കുട്ടികളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത് നാല് സ്ത്രീകളാണെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ ഏജൻസിക്കായിരുന്നു പരീക്ഷയ്ക്ക് നടത്താനുള്ള ചുമതല.നാല് വീതം സ്ത്രീകളെയും പുരുഷന്മാരെയുമാണ് ഏജൻസി നിയോഗിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമെ മൂന്നു വിദ്യാർഥിനികൾ കൂടി ഇന്ന് പരാതി നൽകിയിരുന്നു. കുട്ടികൾ മാനസിക പീഡനത്തിന് ഇരയായതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും യുവജനകമ്മീഷനും കേസെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :