ജിഎസ്ടി വിരുദ്ധന്‍, തോമസ് ഐസക്കില്‍ നിന്ന് വ്യത്യസ്തന്‍; ബാലഗോപാലിന്റെ ആദ്യ ബജറ്റ്

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 4 ജൂണ്‍ 2021 (08:40 IST)

കെ.എന്‍.ബാലഗോപാലിന്റെ കന്നി ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തും തോമസ് ഐസക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സങ്കീര്‍ണമായിരിക്കുന്ന സാഹചര്യത്തില്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെടും. പുതിയ പ്രഖ്യാപനങ്ങളൊപ്പം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും. അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കും. ഒപ്പം സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികളും ബജറ്റില്‍ പ്രഖ്യാപിക്കും. പല വിഷയങ്ങളിലും തോമസ് ഐസക്കിന്റെ നിലപാടല്ല ബാലഗോപാലിന്. അതുകൊണ്ട് തന്നെ തോമസ് ഐസക്കിന്റെ ബജറ്റില്‍ നിന്നു വ്യത്യസ്തമായി പുതിയ എന്തൊക്കെ കാര്യങ്ങള്‍ ബാലഗോപാല്‍ തന്റെ കന്നി ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് കാത്തിരുന്ന് കാണാം. ജി.എസ്.ടി.യെ പിന്തുണയ്ക്കുന്ന സമീപനമാണ് തോമസ് ഐസക്കിന്റേത്. എന്നാല്‍, ബാലഗോപാല്‍ ജി.എസ്.ടി.യെ നിശിതമായി എതിര്‍ക്കുന്ന മന്ത്രിയാണ്. ഈ നിലപാട് ബജറ്റിലും പ്രകടമായിരിക്കും. ജി.എസ്.ടി.ക്ക് പുറമേ കിഫ്ബിയിലും തോമസ് ഐസക്കില്‍ നിന്നു വ്യത്യസ്തമായ നിലപാട് ബാലഗോപാലിനുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :