ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (17:24 IST)
ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കൊണ്ടോട്ടി സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കേസെടുത്തു. സംഭവത്തിൽ രണ്ടാഴ്‌ച്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ഡി.എം.ഒയോടും ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെയായിരുന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശി എന്‍.സി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ഷഹ്‌ല തന്‍സിക്ക് മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഷഹ്‌ലയ്ക്ക് മുൻപ് കൊവിഡ് പോസിറ്റീവായിരുന്നുവെങ്കിലും ഇത് ഭേദമായിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റ് ഉൾപ്പടെ കയ്യിലുണ്ടായിരുന്നു. പക്ഷേ അടിയന്തര ചികിത്സയ്ക്കായി ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട്ടെ വിവിധ ആശുപത്രിയിലും എത്തിച്ചെങ്കിലും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ഇവരെ മടക്കിയയച്ചു. ഒടുവിൽ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ എത്തിച്ച് ശസ്‌ത്രക്രിയ നടത്തിയെങ്കിലും രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു.

സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളേജ്, കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി, മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെല്ലാം ഇവർ ചികിത്സ തേടി അലഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :