ശബരിമല യുവതീപ്രവേശനം സുപ്രീം കോടതിവിധി അന്തിമമല്ല, കേസ് വിശാല ബെഞ്ചിന്റെ പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2019 (13:51 IST)
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നട അടക്കുന്നതിന് മുൻപ് ശബരിമലയിൽ ദർശനം നടത്താനനുവദിക്കണമെന്നുള്ള ബിന്ദു അമ്മിണിയുടെ ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക പരാമർശം.
പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് തന്നെയാണ് ഈ പരാമർശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ശബരിമലയിൽ ദർശനം അനുവദിക്കണമെന്ന ബിന്ദു അമ്മിണിയുടെയും രഹ്നാ ഫാത്തിമയുടെയും ഹർജികളിൽ വാദം കേൾക്കുന്നത്. ബിന്ദു അമ്മിണിയുടെ അഭിഭാഷകയായ ഇന്ദിരാ ജയ്സിങ് സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിനാൽ ബിന്ദു അമ്മിണിക്ക് ശബരിമലയിൽ പോകാൻ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിധി അവസാനവാക്കല്ലെന്നും വിഷയം വിശാലബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടികാണിച്ചത്.

ബിന്ദു അമ്മിണിയുടെ ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും.ബിന്ദു അമ്മിണിയുടെയും രഹ്നാ ഫാത്തിമയുടെയും ഹർജികൾ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതിലും ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തേക്കും എന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :