ദൈവം തന്നെ കൂടുതല്‍ ശക്തനാക്കും, എല്ലാ സംശയങ്ങളും ദുരീകരിച്ച് തിരിച്ചുവരും, രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പാലായില്‍വച്ച് മറുപടി പറയും- മാണി

  ബാര്‍ കോഴക്കേസ് , കേരള കോൺഗ്രസ് (എം) , കെഎം മാണി , ധനമന്ത്രിപദം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (10:11 IST)
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ഇന്നു വൈകിട്ട് പാലായില്‍വെച്ചു പറയാമെന്ന് ധനമന്ത്രിപദം ഒഴിഞ്ഞ കേരള കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി. മടങ്ങി വരണമെന്നും വലിയ താല്‍പ്പര്യമൊന്നുമില്ലെങ്കിലും എല്ലാ സംശയങ്ങളും ദുരീകരിച്ചു കൂടുതല്‍ ശക്തനായി തിരിച്ചുവരും. അല്‍പസമയത്തേക്ക് ദുര്‍ബലനാക്കിയാലും ദൈവം വീണ്ടും കൂടുതല്‍ ശക്തനാക്കുമെന്നും മാണി പറഞ്ഞു.

ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു മാണിയുടെ പ്രതികരണം. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല. അതിനാല്‍ തന്നെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പാണ്. വരാതിരിക്കാനുള്ള കാരണങ്ങാളൊന്നുമില്ല. തനിക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയുണ്ട്.
ആരോടും പകയില്ലാതെയാണ് തന്റെ ജീവിതം. ഭരണനേട്ടങ്ങളിലാണ് തന്റെ ആശ്വാസം. ഇക്കാലത്തിനിടയില്‍ പാവങ്ങള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തിപ്രകടനമായാണ് ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് പാലായിലെത്തുന്നതു വരെ വിവിധ കേന്ദ്രങ്ങളില്‍ അനുയായികള്‍ മാണിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് പാലായില്‍ പൊതുയോഗവും സംഘടിപ്പിക്കന്നുണ്ട്. 11 സ്ഥലങ്ങളിലാണ് സ്വീകരണ യോഗങ്ങള്‍ നടക്കുക.

വൈകിട്ട് പാലായില്‍ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. മാണിയുടെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. കേരള കോണ്‍ഗ്രസ് നേതാക്കളും മാണിയോടൊപ്പം പാലായിലേക്ക് പോകുന്നുണ്ട്. വൈകിട്ട് മൂന്നു മണിക്ക് ചങ്ങനാശ്ശേരിയില്‍ മാണിക്ക് സ്വീകരണം നല്‍കും. 5 മണിയോടെ കോട്ടയം ടൗണിലും ആറു മണിയോടെ പാലായിലും സ്വീകരണം ഒരുക്കും.

ധന,നിയമ വകുപ്പുകളിലെ പഴ്‌സനല്‍ സ്‌റ്റാഫിലുള്ളവരും രണ്ട് പ്രത്യേക യോഗങ്ങള്‍ വിളിച്ചു മാണിക്കു വികാരനിര്‍ഭരമായ യാത്രയയപ്പു നല്‍കി. താന്‍ അറിഞ്ഞുകൊണ്ട് മോശമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌തിട്ടില്ലെന്നും മാണി പറഞ്ഞു. പാലായിലെ യോഗത്തിൽ മന്ത്രി പിജെ ജോസഫ് അടക്കം പങ്കെടുക്കും. ഇന്നലെ ഗവർണർ പി സദാശിവത്തെ കണ്ടു മാണി യാത്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :