കൊവിഡിന്റെ രണ്ടാം വരവിനെ ഭയന്ന് യൂറോപ്പ്, സ്പെയിനിലും ഇറ്റലിയിലും കൂടുതൽ രോഗികൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2020 (18:35 IST)
കൊവിഡ് വ്യാപനത്തിൽ നിന്നും കരകയറിയ യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ആശങ്ക ഉയർത്തുന്നു. യൂറോപ്പിൽ ഇറ്റലി,സ്പെയിൻ,ജർമനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തത്. ഈ രാജ്യങ്ങൾക്ക് പുറമെ ഫ്രാൻസിലും തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.

സ്പെയിനിൽ ഇന്നലെ 3715 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം രേഖപ്പെടുത്തുന്നഏറ്റവും ഉയർന്ന നിരക്കാണിത്. ഇറ്റലിയിൽ 642 പേർക്ക് രോഗം സ്ഥിരീകരിച്ചു. മേയ് അവസാനത്തിന് ശേഷം രേഖപ്പെടുത്തുന്ന ഉയർന്ന കണക്കാണിത്. ജർമനിയിൽ 1707 പേർക്കും ഫ്രാൻസിൽ 3,800 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

അതേസമയം സുരക്ഷിതരാജ്യങ്ങളുടെ പട്ടികയിലായിരുന്ന ക്രൊയേഷ്യയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന കാഴ്ചയാണ് ഇപ്പോളുള്ളത്. രോഗവ്യാപന നിരക്ക് വർധിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ കൂടുതൽ യാത്രാ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കൽ നടപടികളിലേക്കും യൂറോപ്യൻ രാജ്യങ്ങൾ തിരിയുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :