കൊവിഡ് കേസുകൾ വർധിയ്ക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (08:37 IST)
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. ഞായറഴ്ച മുതൽ രണ്ടാഴ്ച കാലത്തേയ്ക്ക് കുവൈത്തിലേയ്ക്ക് വിദേശികൾക്ക് പ്രവേശനം അനുവദിയ്ക്കില്ല. എന്നാൽ വന്ദേഭാരത് വിമാനങ്ങൾക്ക് വിലക്കുണ്ടാകില്ല. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും വന്ദേഭാരത് വിമാനങ്ങളിൽ കുവൈത്തിലേയ്ക്ക് എത്താനാകും കുവൈത്ത് പൗരൻമാർക്ക് സ്വന്തം രാജ്യത്തെത്തുന്നതിനും വിലക്കുണ്ടാകില്ല.

രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ മാളുകളിൽ ഉൾപ്പടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുത് എന്നും ഉത്തരവിട്ടിട്ടുണ്ട് എന്നാൽ ഫാര്‍മസി, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ വിവാഹ ചടങ്ങുകൾക്കും കോർപ്പറേറ്റ് മീറ്റിങ്ങുകൾക്കും അടക്കം സൗദി അറേബ്യയിൽ വിലക്കുണ്ട്.

യുഎഇയിൽ ഫെബ്രുവരി 28 വരെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. ദുബായ് വിസക്കാര്‍ ജിഡിആര്‍എഫ്‌എ സൈറ്റിലും മറ്റ് എമിറേറ്റുകളിലെ വീസക്കാര്‍ ഐസിഎ സൈറ്റിലും റജിസ്റ്റര്‍ ചെയ്യണം. അബുദാബിയിൽ പ്രവേശിയ്ക്കുന്നതിന് കർശന നിബന്ധനകളും ഉണ്ട്. ഒമാനിൽ തിങ്കളാഴ്ച വൈകിട്ട് 6 വരെ കര അതിര്‍ത്തികള്‍ അടച്ചു. ഖത്തറിലും ബഹ്റൈനിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :