എച്ച്10എന്‍3 പക്ഷിപ്പനി മനുഷ്യനിലും; ലോകത്തെ ആദ്യ കേസ് ചൈനയില്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (14:29 IST)

ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം തുടരുന്നതിനിടെ ചൈനയില്‍ നിന്ന് ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത. എച്ച്10എന്‍3 (H10N3) പക്ഷിപ്പനി ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് സംഭവം. ലോകത്ത് ആദ്യമായാണ് മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കേ ചൈനയിലെ ജിയാങ് എന്ന സ്ഥലത്താണ് 41 വയസ്സുകാരനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യസമിതിയാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അധികം വൈകാതെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യും.

ഷെന്‍ജിയാങ്ങിലാണ് ഇയാള്‍ താമസിക്കുന്നത്. ഏപ്രില്‍ 28 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാണ്ട് ഒരു മാസത്തിനു ശേഷമാണ് ഇയാള്‍ക്ക് രോഗബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇയാളില്‍ വൈറസ് ബാധിച്ചതെന്ന് ചൈനീസ് ആരോഗ്യ സമിതി പറഞ്ഞിട്ടില്ല.

വളരെ നേരിയ ലക്ഷണങ്ങളും അത്ര ഗുരുതരമല്ലാത്ത വൈറസുമാണ് ഇത്. രോഗവ്യാപന സാധ്യതയും വളരെ കുറവാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :