കശ്‌മീര്‍ വിഭജനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന; ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്ഥാന്‍ തിരികെ വിളിച്ചേക്കും

  china , jammu kashmir , pakistan , ഇന്ത്യ , ജമ്മു കശ്‌മീര്‍ , പാകിസ്ഥാന്‍
ബീജിംഗ്| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (20:19 IST)
കശ്‌മീരിനെ വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ത്ത് ചൈന. കശ്‌മീരുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ചൈനയ്‌ക്കുള്ള പരാമാധികാരത്തെ മുഖവിലയ്‌ക്കെടുത്തില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഹുവാ ചുൻയിങ് വ്യക്തമാക്കി.

അതിര്‍ത്തിയോട് ചെര്‍ന്നുവരുന്ന പ്രത്യേക ലഡാക്കുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചൈനയ്‌ക്കും ടിബറ്റിനും പ്രധാനമാണ്. ഈ ഭാഗങ്ങളെ കശ്‌മീരുമായി ബന്ധിപ്പിച്ചാണ് ഇന്ത്യ കാണുന്നത്. ഈ നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ പുതിയ തീരുമാനം ചൈനയെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ഹുവാ ചുൻയിങ് പറഞ്ഞു.

ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഇന്ത്യും പാക്കിസ്ഥാനും സംഘർഷത്തിനിടയാക്കുന്ന നടപടികൾ എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടരുതെന്നും ഇന്ത്യ ഇതിന് മറുപടി നൽകി. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ നിലവിലുള്ള ധാരണയുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയുടെ 370മത് അനുച്ഛേദം റദ്ദാക്കിയതോടെ ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്ഥാന്‍ തിരികെ വിളിച്ചേക്കും.


പാക് സ്ഥാനപതിയുടെ അഭാവത്തില്‍ ആക്ടിങ് ഹൈക്കമ്മീഷണറെയാണ് തിരികെ വിളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നിയുക്ത പാക് സ്ഥാനപതി ഇപ്പോള്‍ പാകിസ്ഥാനിലാണുള്ളത്. ഓഗസ്റ്റ് 16ന് ആണ് ചുമതലയേല്‍ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :