ഫ്രാൻസുമായുള്ള ഫൈനലല്ല, ലോകകപ്പിൽ ഏറ്റവും ബുദ്ധിമുട്ടിച്ചത് മെക്സിക്കോ: മെസ്സി

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (15:22 IST)
ഖത്തർ 2022 ലോകകപ്പിന് ശേഷം ആദ്യമായി നടത്തിയ അഭിമുഖത്തിൽ ലോകകപ്പിലെ അർജൻ്റീനയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം ഏതെന്ന് വ്യക്തമാക്കി നായകൻ ലയണൽ മെസ്സി. എക്സ്ട്രാ ടൈം കഴിഞ്ഞ് പെനാൽട്ടിയിലേക്ക് നീണ്ട ഫൈനൽ മത്സരമായിരുന്നു അർജൻ്റീന കളിച്ചതെങ്കിലും അർജൻ്റീനയുടെ ഏറ്റവും പ്രയാസമേറിയ മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയ്ക്കെതിരെയായിരുന്നുവെന്ന് മെസ്സി പറയുന്നു.

അർജൻ്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ. ലോകകപ്പിൽ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷം ഏതെന്ന് ചോദിക്കുകയാണെങ്കിൽ സൗദീ അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടത് തന്നെയാകും. എന്നാൽ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം അത് ഹോളണ്ടിനെതിരെയോ ഫ്രാൻസിനെതിരെയോ ആയിരുന്നില്ല. അത് മെക്സിക്കോയ്ക്കെതിരായ മത്സരമായിരുന്നു.

ആദ്യമത്സരത്തിൽ ടീം പൂർണ്ണമായും താളത്തിലായിരുന്നില്ല. ആദ്യ മത്സരത്തിലെ തോൽവിയോടെ ടൂർണമെൻ്റിൽ മുന്നേറണമെങ്കിൽ മെക്സിക്കോയ്ക്കെതിരായ മത്സരം വിജയിക്കേണ്ടതുണ്ടായിരുന്നു. വളരെയധികം പ്രാധാന്യത്തോടെ കളിക്കേണ്ട മത്സരമായിരുന്നു അത്. മുന്നോട്ട് പോകാൻ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എങ്കിലും മെക്സിക്കോയുടെ പ്രതിരോധം ഭേദിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നു.

മികച്ച ഒരു ടീം കൂടെയുണ്ടായിരുന്നതിനാൽ ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ മറികടക്കാനും ടീമിനായി. ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം ഏതെന്ന് ചോദിക്കുകയാണെങ്കിൽ അത് മെക്സിക്കോയ്ക്കെതിരെയായിരുന്നു. മെസ്സി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :