നിഹാരിക കെ.എസ്|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (10:33 IST)
മലയാളികളെ ഏറെ കരയിപ്പിച്ച മരണമായിരുന്നു നടി മോനിഷയുടേത്. വളരെ ചെറിയ പ്രായത്തിലായിരുന്നു മോനിഷയുടെ മരണം. ആദ്യ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ മോനിഷ താരസുന്ദരിയായിരുന്നു മോനിഷ. 21 വയസുള്ളപ്പോഴായിരുന്നു മോനിഷയ്ക്ക് കാറപകടം സംഭവിക്കുന്നത്. ഗുരുവായൂരിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.
സംഭവം നടക്കുമ്പോൾ മോനിഷയ്‌ക്കൊപ്പം അമ്മയും കാറിൽ ഉണ്ടായിരുന്നു. അപകടത്തിൽ നിന്നും പരിക്കുകളോടെ അമ്മ ശ്രീദേവി രക്ഷപ്പെട്ടു. പിന്നീട് മകളെ കുറിച്ച് പല വേദികളിലും ശ്രീദേവി സംസാരിച്ചിരുന്നു. ഇപ്പോഴിതാ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ മോനിഷയ്ക്കുണ്ടായ അപകടത്തിൽ സംഭവിച്ചതെന്താണെന്ന് പറയുകയാണ് നടി.
'അപകടം നടക്കുമ്പോൾ മോനിഷ എന്റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. സമയം രാവിലെ ഏകദേശം ആറ് മണിയാണ്. ബസും കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അതിനെ കുറിച്ച് പറയുന്നത് തന്നെ വലിയ വിഷമമാണ്. അന്ന് കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞപ്പോൾ പിന്നിൽ നിന്നും വന്ന ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ച് പോവുകയായിരുന്നു. കാർ എടുത്ത് ചാടി ഡിവൈഡറിന് മുകളിൽ കയറിയെന്ന് പറയുന്നു. അതൊന്നും എനിക്ക് ഫീലായില്ല. ബസ് എന്തോ വന്ന് ഇടിക്കുന്നത് മാത്രമേ എനിക്ക് തോന്നിയുള്ളു. പക്ഷേ ഞാൻ ഡോർ തുറന്ന് അതിനകത്ത് നിന്നും തെറിച്ച് വീണതോണ്ട് രക്ഷപ്പെട്ടു.
എന്റെ കാലിനാണ് പരിക്കേറ്റത്. എന്താണെന്ന് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലായിരുന്നു. എനിക്കെപ്പോഴും മോനിഷയുടെ മേലിൽ സ്‌നേഹമാണ്. അവളൊരു ദൈവീകമായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാം പോയെന്ന് വീണപ്പോൾ തന്നെ മനസിലായി. ആദ്യം ഓട്ടോക്കാരാണ് ഞങ്ങളെ രക്ഷിക്കാൻ വന്നത്. എന്നെ ആദ്യം കൊണ്ട് പോകാൻ നോക്കിയെങ്കിലും മകളില്ലാതെ വരില്ലെന്ന് വാശിപ്പിടിച്ചു. ഇതോടെ അവർ മോനിഷയെ എടുത്ത് കൊണ്ട് വന്ന് ഓട്ടോറിഷയിൽ കയറ്റി. എന്റെ മടിയിൽ തന്നെയാണ് അവളെ കിടത്തിയത്. മുഖമൊക്കെ രക്തമായിരുന്നു. എവിടെ നിന്നാണ് അത് വരുന്നതെന്ന് എനിക്ക് മനസിലായില്ല. രണ്ട് കിലോമീറ്ററിനുള്ളിൽ തന്നെ ആശുപത്രി ഉണ്ടായിരുന്നു.
തലയുടെ പിന്നിലാണ് അവൾക്ക് ഗുരുതരമായ പരിക്കേറ്റത്. വേറെ എവിടെയും പ്രശ്‌നം തോന്നിയില്ല. ആശുപത്രിയിൽ എത്തിയതും ഞാനും കൂടെ തന്നെയുണ്ട്. അമ്മയെന്ന് വിളിക്കെന്ന് പറഞ്ഞപ്പോൾ കണ്ണ് ശാന്തമായി തുറന്നു. അവളുടെ കണ്ണിൽ വെള്ളനിറം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. ആ കണ്ണുകൾ മെല്ലേ അടഞ്ഞു. അപ്പോൾ തന്നെ പോയി, അവൾ പോവുകയാണെന്ന് എനിക്കും മനസിലായി.
മരിക്കുന്നതിന്റെ തലേ ദിവസം മോനിഷ എനിക്കൊരു ഉപദേശം തന്നിരുന്നു. അമ്മ, നിങ്ങൾ നല്ലോണം ഭക്ഷണം കഴിക്കണം. ആരെയും ദ്രോഹം ചെയ്യരുത്. അറിയാതെ എന്തേലും സംഭവിച്ചാൽ അതിനെ കുറിച്ചൊന്നും ആകുലതപ്പെടേണ്ടതില്ല. അത് അങ്ങനെ വിട്ടേക്കണമെന്നാണ് മോനിഷ എന്നോട് അവസാനമായി പറഞ്ഞത്. നീയാരാ മൂകാംബിക ദേവിയാണോ എന്നൊക്കെ ഞാൻ തമാശയായി ചോദിച്ചപ്പോൾ ഞാൻ മോനിഷയാണെന്ന് സ്‌റ്റൈലിഷായി ഒരു ആക്ഷനോടെ അവൾ പറഞ്ഞെന്നും' ശ്രീദേവി ഓർമ്മിക്കുന്നു.