'ശരണ്യ മരിച്ചു കഴിഞ്ഞാല്‍ വീടിന്റെ ആധാരം കൊണ്ട് ഞാന്‍ മുങ്ങുമെന്ന് പലരും പറഞ്ഞു'; തന്നെ വേദനിപ്പിച്ച ആരോപണങ്ങളെ കുറിച്ച് നടി സീമ

രേണുക വേണു| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (07:18 IST)

ശാരീരികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് തന്നാല്‍ ആവുന്നവിധം സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന നടിയാണ് സീമ ജി.നായര്‍. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം താരം മുന്‍പന്തിയിലുണ്ട്. നടി ശരണ്യ ശശിക്ക് ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ചപ്പോള്‍ താരത്തിന്റെ ചികിത്സാ സഹായനിധിക്കായി മുന്നിട്ടിറങ്ങിയത് സീമയാണ്. സ്വന്തമായി ഒരു വീട് വേണമെന്ന ശരണ്യയുടെ ചിരകാല സ്വപ്‌നത്തിനും ഒപ്പം നിന്നത് സീമയാണ്. എന്നാല്‍, ഇതിന്റെയെല്ലാം പേരില്‍ താന്‍ പൊതുമധ്യത്തില്‍ ഏറെ ക്രൂശിക്കപ്പെട്ടിട്ടുണ്ടെന്ന് സീമ പറയുന്നു. അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും താന്‍ നേരിട്ടിട്ടുണ്ടെന്നാണ് സീമ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീമയുടെ തുറന്നുപറച്ചില്‍.

'ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങള്‍ എനിക്ക് നേരെ വന്നിരുന്നു. അന്നേരം നല്ല വിഷമം തോന്നി. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തത്. ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയില്‍സ് കൊടുക്കാറില്ല. ആവശ്യക്കാര്‍ ആരാണോ അവരുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് നല്‍കുക. എത്ര രൂപ വന്നു, എത്രയായി എന്നൊന്നും ഞാന്‍ തിരക്കിയിട്ടില്ല. ശരണ്യയുടെ കാര്യവും അങ്ങനെയായിരുന്നു,'

'അവളുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി എന്റെ കയ്യിലാണെന്നാണ് ചിലര്‍ പറഞ്ഞത്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതി വെച്ചത് എന്നതാണ് മറ്റൊരു കഥ. അത് അറിഞ്ഞപ്പോള്‍ ആധാരം കാണിച്ച് ഒരു വീഡിയോ ഇടാം എന്നാണ് ശരണ്യ പറഞ്ഞത്. നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയത്,' സീമ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :