‘ബിഗ് ബജറ്റ് സിനിമയെന്നാൽ പൊള്ളാച്ചി പീഡനം പോലെ, ആർക്കും ഇവിടെ സീതയാകാം’ - നയൻ‌താരയേയും പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും പരസ്യമായി അപമാനിച്ച് രാധാരവി

പൊള്ളാച്ചി പീഡനത്തിൽ ഇരയായവരേയും നയൻ‌താരയേയും പൊതുവേദിയിൽ അപമാനിച്ച് രാധാരവി

Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (15:38 IST)
രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ച് നടൻ രാധാരവി നടത്തിയ പരാമർശം വിവാദമാകുന്നു. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാരവി പൊള്ളാച്ചി പീഡനക്കേസിലെ ഇരകളേയും നയൻ‌താരയേയും പരസ്യമായി അപമാനിച്ചത്.

‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. അവരുടെ വ്യക്തി ജീവിതത്തിൽ മോശപ്പെട്ട കാര്യങ്ങൾ ഒരുപാടുണ്ടായിട്ടും ഇപ്പോഴും അവർ സിനിമയിൽ നിക്കുന്നു. അതിന് കാരണം, തമിഴ്‌നാട്ടുകാർ പെട്ടന്ന് എല്ലാം മറക്കുന്നു എന്നതാണ്. തമിഴ്‌ സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും.‘

‘കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’ - രാധാരവി പറഞ്ഞു.

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പരാമർശവും വിവാദമായിരിക്കുകയാണ്. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും താൻ കേട്ടുവെന്നും അദ്ദേഹം പരിഹസിച്ചു.

'ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.' - രാധാരവി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :