ശരാശരിയിലൊതുങ്ങി ആറാട്ട്; ഫാന്‍സിനെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമ

രേണുക വേണു| Last Modified ശനി, 19 ഫെബ്രുവരി 2022 (08:31 IST)

ലോജിക്കെല്ലാം പുറത്തുവെച്ച് ടിക്കറ്റെടുത്താല്‍ മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' നിങ്ങളെ തൃപ്തിപ്പെടുത്തും. തുടക്കം മുതല്‍ ഒടുക്കം വരെ തട്ടുപൊളിപ്പന്‍ എന്റര്‍ടെയ്നര്‍ സ്വഭാവത്തിലാണ് സിനിമയുടെ സഞ്ചാരം. ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന രംഗങ്ങളാല്‍ സമ്പന്നമായ ആദ്യ പകുതിയും മോഹന്‍ലാലിന്റെ താരപരിവേഷം പിടിച്ചുനിര്‍ത്തിയ രണ്ടാം പകുതിയുമാണ് ആറാട്ടിന്റേത്.

ഒരു ശരാശരി മോഹന്‍ലാല്‍ ആരാധകന് തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വദിച്ചു കാണാനുള്ളതെല്ലാം ആറാട്ടിലുണ്ട്. ലോജിക്കെല്ലാം മാറ്റിവെച്ച് ടിക്കറ്റെടുക്കണമെന്ന് മാത്രം. യുക്തിക്ക് യാതൊരു സ്ഥാനവുമില്ലാത്ത രീതിയിലാണ് കഥയുടെ സഞ്ചാരം തന്നെ. അണിയറ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ അവകാശപ്പെട്ടിരുന്നതുപോലെ മുഴുനീള ആഘോഷചിത്രമാണ് ആറാട്ട്.

പഴയ മോഹന്‍ലാല്‍, മമ്മൂട്ടി റഫറന്‍സുകള്‍ ചിത്രത്തിലുണ്ട്. വിന്റേജ് മോഹന്‍ലാല്‍ റഫറന്‍സുകള്‍ മോഹന്‍ലാല്‍ തന്നെ വീണ്ടും സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ അത് ആരാധകരെ ത്രസിപ്പിക്കുന്നു. കളര്‍ഫുള്‍ ആയ തെലുങ്ക് ചിത്രങ്ങളെ ഓര്‍മിപ്പിക്കുംവിധമാണ് ആറാട്ടിന്റെ കളറിങ്. അത് തിയറ്ററുകളില്‍ മികച്ച അനുഭവം നല്‍കുന്നു. കുടുംബപ്രേക്ഷകരേയും ആറാട്ട് തൃപ്തിപ്പെടുത്തും.

റേറ്റിങ്: 2.5/5

ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മാസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടില്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് ആറാട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :