സല്‍മാനെ കുറ്റം പറയരുതെന്ന് അസിന്‍

PRATHAPA CHANDRAN| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2009 (17:24 IST)
PRO
ബോളിവുഡില്‍ ‘ബാഡ് ബോയ്’ ഇമേജു സൃഷ്ടിച്ച മസില്‍ മാന്‍ സല്ലുവിനെ ആളുകള്‍ മനഃപൂര്‍വം കരിവാരിത്തേക്കുക്കയാണെന്ന് അസിന്‍. തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തിയ അസിന്‍ ‘ലണ്ടന്‍ ഡ്രീംസ്’ എന്ന ഒരൊറ്റ ചിത്രത്തിന്റെ ഷൂട്ടിലൂടെ സല്‍മാനെ മനസ്സിലാക്കാന്‍ സാധിച്ചു എന്ന് അവകാശപ്പെടുന്നു.

ആമിര്‍ഖാനൊപ്പം അഭിനയിച്ച് ബോളിവുഡില്‍ കാലുറപ്പിച്ച അസിന്‍ ‘ലണ്ടന്‍ ഡ്രീംസില്‍’ അഭിനയിക്കാന്‍ പോകും മുമ്പുതന്നെ സല്‍മാനെ കുറിച്ചുള്ള അപവാദ കഥകളും മുന്നറിയിപ്പുകളും കേട്ടു തുടങ്ങിയിരുന്നു. എന്നാല്‍, ഷൂട്ട് കഴിഞ്ഞപ്പോഴേക്കും പാവം സല്ലുവിനെതിരെ ആളുകള്‍ അപവാദം കെട്ടിച്ചമയ്ക്കുകയാണ് എന്ന് അസിന് മനസ്സിലായത്രേ.

സല്‍മാന്‍ സെറ്റില്‍ താമസിച്ചേ വരികയുള്ളൂ എന്ന പ്രചരണവും ശക്തമായിരുന്നു എന്ന് അസിന്‍ ഓര്‍ക്കുന്നു. എന്നാല്‍, ലണ്ടന്‍ ഡ്രീംസിന്റെ വിദേശത്തുള്ള ഷെഡ്യൂള്‍ സല്‍മാന്‍ അടക്കമുള്ളവരുടെ കൃത്യനിഷ്ഠകാരണം ഉദ്ദേശിച്ചതിലും നേരത്തെ തീര്‍ക്കാനായെന്ന് അസിന്‍ ചൂണ്ടിക്കാണിക്കുന്നു.

ആമിര്‍ എത്രത്തോളം മാന്യനായിരുന്നോ അത്രയും മാന്യനാണ് സല്‍മാനെന്നും അസിന്‍ പറയുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരേ പോലെ വ്യക്തിത്വം കാക്കുന്ന സല്‍മാന്‍ ഒരിക്കലും തന്റെ അഭിനയത്തില്‍ കൈകടത്താനോ നിര്‍ദ്ദേശം നല്‍കാനോ മിനക്കെട്ടിരുന്നില്ല.

സല്‍മാന് സ്വന്തം വളര്‍ത്തു നായയോടുള്ള സ്നേഹം പ്രസിദ്ധമായിരുന്നു. ഷൂട്ടിംഗിനിടെ ഒരു ദിവസം നായ ചത്തു പോയി. അന്നേ ദിവസം ചിത്രീകരിക്കേണ്ടത് ഒരു അടിപൊളി ഗാന രംഗവും. എന്നാല്‍, തന്റെ വ്യക്തിപരമായ കാരണങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയാസമാവരുത് എന്ന് നിര്‍ബന്ധമുള്ള സല്ലു അന്നും ഷൂട്ടിനെത്തി, സല്ലുവിന്റെ വ്യക്തിത്വത്തെ കുറിച്ച് അസിന്‍ വിശദീകരിക്കുന്നു.

ലണ്ടന്‍ ഡ്രീംസില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് അസിന്‍ അഭിനയിക്കുന്നത്. ഒക്ടോബര്‍ 30 ന് ചിത്രം റിലീസാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :