ക്വാറി മാഫിയയ്ക്ക് നാടിനെ ഒറ്റികൊടുക്കാൻ പഞ്ചായത്ത് വാങ്ങിയത് ലക്ഷങ്ങൾ

കണ്ണൂര്‍| ജോയ്‌സ് ജോയ്| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (11:55 IST)
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഗ്രാമങ്ങൾ പുതിയൊരു സമരത്തിന്റെ പാതയിലാണ്. മണൽ, മണ്ണ്, പാറ ക്വാറി, ക്രഷർ യൂണിറ്റ് മാഫിയകൾക്ക് എതിരെയുള്ള പോരാട്ടത്തിൽ. മിക്ക സ്ഥലങ്ങളിലും സ്ഥലം കയ്യേറി പ്രവർത്തനം ആരംഭിച്ചു കഴിയുമ്പോൾ ആണ് നാട്ടുകാർ ഇക്കാര്യം അറിയുകയും പ്രക്ഷോഭം തുടങ്ങുകയും ചെയ്യുക. കണ്ണൂർ ജില്ലയിൽ മാത്രം 2014 - 15 കാലഘട്ടത്തിൽ വലുതും ചെറുതുമായ 640 ക്വാറികൾക്ക് ആണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്. 2009 - 10 കാലഘട്ടത്തിൽ ഇത് 237 ആയിരുന്നു. 
 
പാറകൾ പൊട്ടിച്ചു പോകുന്നതോടെ അവിടെ ജലസ്രോതസുകൾ ഇല്ലാതാകുകയും ആ നാട് പയ്യെപ്പയ്യെ വരണ്ടുണങ്ങി പോകുകയും മനുഷ്യവാസം അസാധ്യമാകുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ എന്ന ഗ്രാമം വ്യത്യസ്തമാകുന്നത്. തങ്ങളുടെ പ്രദേശത്ത് പതിവില്ലാതെ ഒരാൾ ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടുന്നത് കണ്ടപ്പോൾ അതിനെ സംശയത്തിന്റെ കണ്ണോടെ നോക്കാൻ കഴിഞ്ഞതാണ് ഇവിടുത്ത മലകളും പുഴകളും പാറകളും ഇന്നും ‘ജീവനോടെ’യിരിക്കാൻ കാരണം.
 
കുടിയേറ്റമേഖലയായ പുലിക്കുരുമ്പയിൽ പതിവില്ലാതെ പുറത്തുനിന്നുള്ള ഒരാൾ സ്ഥലം ഏറ്റെടുക്കുന്നത് ശ്രദ്ധയിൽ‌പ്പെട്ടതാണ് ഇവിടുത്തെ ജനങ്ങളെ ജാഗരൂകരാക്കിയത്. അടുത്തടുത്തു കിടക്കുന്ന 70 ഏക്കറോളം സ്ഥലമാണ് കെ ടി സിയാദ് എന്നയാൾ വാങ്ങിക്കൂട്ടിയത്. എന്തിനാണ് ഇത്രയധികം സ്ഥലം വാങ്ങിക്കൂട്ടുന്നത് എന്ന് അന്വേഷിച്ചപ്പോൾ കൃഷിക്കാണെന്നായിരുന്നു മറുപടി. പഞ്ചായത്തിൽ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി നാട്ടുകാർക്ക് ലഭിച്ചില്ല. പക്ഷേ, തുടർച്ചയായ അന്വേഷണങ്ങളിൽ ക്വാറി മാഫിയയാണ് തങ്ങളുടെ മലയോരമേഖലയെ വട്ടമിട്ടു പറക്കുന്നതെന്ന് മനസ്സിലാക്കിയർ അതിനെതിരെ പോരാട്ടം ആരംഭിക്കുകയായിരുന്നു.
 
ഇതിന്റെ ആദ്യഘട്ടമായി, 2011 ജനുവരിയിൽ നടുവിൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ ഗ്രാമസഭകൾ ചേർന്നപ്പോൾ ക്വാറിയും ക്രഷർ യൂണിറ്റും തുടങ്ങുന്നതിനെതിരെ പ്രമേയം പാസാക്കി. കൂടാതെ, സർവേ നമ്പർ 292/ 1A യിൽ‌പ്പെട്ട പരിസ്ഥിതി ദുർബല പ്രദേശവും ഹരിജൻ - ആദിവാസി കോളനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പൊതുകുളങ്ങളും ജലസംഭരണികളും പുഴയുടെ ഉത്ഭവസ്ഥാനവുമുള്ള ജനവാസ കേന്ദ്രത്തിൽ സ്വകാര്യവ്യക്തി കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ പരാതി സമർപ്പിക്കുകയും ചെയ്തു.
 
കണ്ണൂർ എം പി കെ സുധാകരൻ, ഇരിക്കൂർ എം എൽ എ കെ സി ജോസഫ്, വ്യവസായവകുപ്പ് കണ്ണൂർ, പൊതുമരാമത്ത് വകുപ്പ് കണ്ണൂർ, ജില്ല മെഡിക്കൽ ഓഫീസർ കണ്ണൂർ, മലിനീകരണ നിയന്ത്രണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ജില്ല കളക്ടർ കണ്ണൂർ, പൊലീസ് സ്റ്റേഷൻ കുടിയാന്മല, തഹസിൽദാർ തളിപ്പറമ്പ്, വില്ലേജ് ഓഫീസർ നടുവിൽ, പ്രസിഡന്റ്/ സെക്രട്ടറി നടുവിൽ ഗ്രാമപഞ്ചായത്ത് എന്നിവർക്ക് ആയിരുന്നു പരാതി സമർപ്പിച്ചത്.
 
എന്നാൽ, ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ കല്ലെറിയുന്ന നടപടിയായിരുന്നു ക്വാറി മാഫിയ സ്വീകരിച്ചത്. ക്വാറി തുടങ്ങുന്നതിന്റെ പ്രാരംഭഘട്ടമായി 2010 - 2011 കാലഘട്ടത്തിൽ ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ്, ടൌൺ പ്ലാനർ തുടങ്ങി ആവശ്യമായ എല്ലാ മേഖലകളിൽ നിന്നും ക്വാറിമാഫിയ അനുമതി നേടിയിരുന്നു. എല്ലാ വകുപ്പുകളുടെയും അനുമതി പത്രവുമായാണ് പഞ്ചായത്തിനോട് അനുമതി ആവശ്യപ്പെട്ടത്. എന്നാൽ, പഞ്ചായത്തിലെ നാല് വാർഡുകൾ (9, 10, 11, 12) ഗ്രാമസഭകളിൽ ക്വാറിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനാൽ ക്വാറിക്ക് അനുമതി നല്കാൻ പഞ്ചായത്തിന് കഴിയാതെ വന്നു. തുടർന്ന്, 2012 മാർച്ച് 27ന് പഞ്ചായത്ത് ഭരണസമിതി എൻ ഒ സി കൊടുക്കേണ്ടെന്ന് തീരുമാനമെടുത്തു.
 
തുടർന്ന് ക്വാറി ഉടമ പഞ്ചായത്തിനെതിരെ ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചു. എന്നാൽ, 11, 12 വാർഡുകളിലെ മിനിറ്റ്‌സ് പഞ്ചായത്ത് കോടതിയിൽ ഹാജരാക്കുകയും ഹൈക്കോടതി പഞ്ചായത്തിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്കായുള്ള തിരുവനന്തപുരത്തെ ട്രൈബ്യൂണലിൽ ക്വാറി ഉടമ അപ്പീൽ നല്കിയെങ്കിലും ട്രൈബ്യൂണൽ ഹൈക്കോടതി വിധി ശരി വെയ്ക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ക്വാറി ഉടമ ഹൈക്കോടതിയിൽ പുതിയ പരാതി നല്കി.
 
2015 ഫെബ്രുവരി രണ്ടിന് ആയിരുന്നു മേമി ഗ്രാനൈറ്റ്‌സ് ഹൈക്കോടതിയിൽ പുതിയ പരാതി നല്കിയത്. ജൂൺ രണ്ടിന് ക്വാറിക്ക് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. എന്നാൽ, ഇത് പഞ്ചായത്തും ക്വാറി ഉടമയും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്നാണ് നാട്ടുകാർ പറയുന്നത്. മേമി ഗ്രാനൈറ്റ്‌സ് ക്വാറിക്കു വേണ്ടി 19 തെളിവുകൾ കോടതിയിൽ ഹാജരാക്കിയപ്പോൾ വളരെ ദുർബലമായ ഒരു തെളിവ് മാത്രമായിരുന്നു പഞ്ചായത്ത് കോടതിയിൽ ഹാജരാക്കിയത്. മാത്രമല്ല, മുമ്പ് പഞ്ചായത്തിനു വേണ്ടി കേസ് വാദിച്ച് ജയിച്ച വക്കീലിനു പകരം പഞ്ചായത്ത് സെക്രട്ടറിയുടെ ബന്ധുവായ വക്കീൽ ആയിരുന്നു ഇത്തവണ പഞ്ചായത്തിനു വേണ്ടി വാദിക്കാൻ എത്തിയത്. ക്വാറി ഉടമയിൽ നിന്ന് 64 ലക്ഷം രൂപ വാങ്ങി പഞ്ചായത്ത് മനപൂർവം കേസ് തോറ്റു കൊടുക്കുകയായിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു.
 
ജൂൺ രണ്ടിന് വിധി വന്നെങ്കിലും ഒരു മാസം കഴിഞ്ഞ് ജൂലൈ ആറിനായിരുന്നു വിധി പകർപ്പ് പഞ്ചായത്തിൽ ലഭിച്ചത്. കോടതി വിധിക്കെതിരെ അപ്പീൽ നല്കണമെങ്കിൽ വിധി വന്ന് ഒരു മാസത്തിനകം സമർപ്പിക്കണം. എന്നിരുന്നാലും വിധി പകർപ്പ് ലഭിച്ചതിനു ശേഷം നാട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി വിധിക്കെതിരെ പഞ്ചായത്ത് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിധിക്കെതിരെ മാപ്പപേക്ഷയോടു കൂടി പഞ്ചായത്ത് ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജി 2015 ഓഗസ്റ്റ് ഏഴിനും വിധിക്കെതിരെ പുല്ലംവനം ക്വാറി വിരുദ്ധ ജനകീയ സമിതി സമർപ്പിച്ച ഹർജി ഓഗസ്റ്റ് 11നും കോടതി സ്വീകരിച്ചു. സെപ്തംബർ ഒന്നിന് രണ്ട് അപ്പീലിലും ഒന്നിച്ച് വിധി പ്രഖ്യാപിക്കുകയും ചെയ്തു. പാരിസ്ഥികാഘാത പഠനങ്ങളും മറ്റ് പഠങ്ങളും നടത്താതെ ക്വാറിക്ക് അനുമതി നല്കരുതെന്നായിരുന്നു വിധി. കോടതി വിധിയിൽ താൽക്കാലികമായി ആശ്വാസം ലഭിച്ചെങ്കിലും ക്വാറിക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ക്വാറിവിരുദ്ധ ജനകീയ സമിതിയുടെ തീരുമാനം.

എന്തുകൊണ്ട് തങ്ങളുടെ നാടും പാറകളും സംരക്ഷിക്കപ്പെടണമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു - വരുംദിവസങ്ങളില്‍ ‘വെബ്‌ദുനിയ’യില്‍ അതിനെക്കുറിച്ച് വായിക്കാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :