അതൊരു തന്ത്രം, സഞ്ജുവിനെക്കാൾ അവസരം പന്തിന് ലഭിയ്ക്കുന്നത് എന്തുകൊണ്ട് എന്ന് പരിശീലകൻ !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 31 ജൂലൈ 2020 (09:25 IST)
തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാൻ എന്തുകൊണ്ടും അർഹനാണ് മലയാളി താരം സഞ്ജു സാംസൺ. ഒരേസമയം മികച്ച ബാറ്റ്സ്‌മാനും ഫീൽഡറുമാണ് സഞ്ജു, ആവശ്യമായി വന്നാൽ കീപ്പറായും സഞ്ജുവിനെ ഉപയോഗപ്പെടുത്താം. എന്നാൽ അത്ര അവസരങ്ങൾ സഞ്ജുവിന് ലഭിയ്ക്കുന്നില്ല, ഋഷഭ് പന്ത് ടീമിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഇതിന്റെ കാരണം തുറന്നുപറയുകയാണ് സഞ്ജുവിന്റെ പരിശീലകൻ.

ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് പ്രധാന കാരണം അദ്ദേഹം ഇടംകയ്യൻ ബാറ്റ്സ്മാൻ ആണ് എന്നതിനാലാണ് എന്ന് സഞ്ജു സാംസണിന്റെ പരിശീലകന്‍ ബിജു ജോര്‍ജ്ജ് പറയുന്നു. 'സഞ്ജുവിന്റെ പരിശീലകനെന്ന നിലയില്‍ വ്യക്തിപരമായി ചോദിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍, ഋഷഭ് പന്തിന് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്ന് നമുക്ക് വ്യക്തമാവും.

അതില്‍ പ്രധാന കാരണം ഋഷഭ് പന്ത് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനാണ് എന്നതാണ്. രണ്ടാമത്തെ കാര്യം ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളാണ്. എതിരാളികള്‍ക്കെതിരെ ഏത് ബാറ്റ്‌സ്മനാവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരുമാണ്. ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടായിരിക്കും അവര്‍ ടീമിനെ തെരഞ്ഞെടുക്കുക. എതിരാളികള്‍ക്ക് മികച്ച ലെഫ്റ്റ് ആം സ്പിന്നര്‍മാരോ ലെഗ് സ്പിന്നര്‍മാരോ, ലെഫ്റ്റ് ആം ഫാസ്റ്റ് ബൗളറോ ഉണ്ടെങ്കില്‍ അവിടെ ഇടം കൈയനായ ഋഷഭ് പന്തായിരിക്കും കൂടുതല്‍ ഉപകാരപ്രദം. അതുകൊണ്ട് സെലക്ടര്‍മാര്‍ മനഃപൂര്‍വം സഞ്ജുവിനെ ഒഴിവാക്കുന്നു എന്ന് കരുതാനാവില്ല

തകര്‍ത്തടിച്ച്‌ കളിക്കുന്ന താരമല്ല സഞ്ജു എന്ന് അദ്ദേഹത്തിന്റെ കളി കണ്ടാല്‍ നമുക്ക് മനസിലാവും ടൈംമിങാണ് സഞ്ജുവിന്റെ കരുത്ത്. അതുകൊണ്ട് വലിയ ഇന്നിങ്സുകൾ കളിയ്ക്കാൻ സഞ്ജുവിനാകും. ഐ‌പിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും അത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍, വമ്പന്‍ ഷോട്ടുകള്‍ കളിക്കണമെന്ന് സഞ്ജുവിനോട് ആരോ പറയുന്നുണ്ടെന്ന് തോന്നുന്നു. ടൈമിങില്‍ ശ്രദ്ധിക്കാതെ അങ്ങനെ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് സഞ്ജു പെട്ടെന്ന് പുറത്താവുന്നത് എന്നാണ് എനിക്ക് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :