Rohit Sharma: ടെസ്റ്റ് ക്യാപ്റ്റനാകാൻ രോഹിത് തയ്യാറായിരുന്നില്ല, സമ്മർദ്ദം ചെലുത്തിയത് ജെയ് ഷായും ഗാംഗുലിയുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Updated: ബുധന്‍, 14 ജൂണ്‍ 2023 (15:13 IST)
ടെസ്റ്റ് നായകസ്ഥാനത്ത് നിന്നും വിരാട് കോലി പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍ സമയ ടെസ്റ്റ് ടീം നായകനായി സ്ഥാനമേറ്റെടുത്തത്. സൗത്താഫ്രിക്കന്‍ സീരീസില്‍ 2-1ന് പിന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് ഞെട്ടിച്ച് കൊണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി രാജിവെയ്ക്കുന്നതായി വിരാട് കോലി പ്രഖ്യാപിച്ചത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ കോലിയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടെസ്റ്റ് ടീം നായകത്വത്തില്‍ നിന്നും പിന്മാറിയത്. തുടര്‍ന്ന് രോഹിത് ശര്‍മയാണ് ടെസ്റ്റ് ടീം നായകനായി തെരെഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താത്പര്യം ഇല്ലായിരുന്നുവെന്നും അന്നത്തെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ സൗരവ് ഗാംഗുലിയുടെയും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് രോഹിത് നായകസ്ഥാനം ഏറ്റെടുത്തതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐടെ അടുത്ത വൃത്തങ്ങളാണ് ഈ കാര്യം പറഞ്ഞത്. 2022ല്‍ കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചെങ്കിലും ടെസ്റ്റില്‍ നായകനായി മാറാന്‍ രോഹിത്തിന് താത്പര്യമുണ്ടായിരുന്നില്ല, 5 ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ഫോര്‍മാറ്റില്‍ മത്സരിക്കാന്‍ തന്റെ ഫിറ്റ്‌നസ് കൊണ്ടാകില്ലെന്ന സംശയം രോഹിത്തിനുണ്ടായിരുന്നു. എന്നാല്‍ ഗാംഗുലിയും ജയ് ഷായും ചേര്‍ന്ന് അദ്ദേഹത്തെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സൗത്താഫ്രിക്കന്‍ സീരീസില്‍ നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ പരാജയപ്പെടുകയാണെങ്കില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കണമെന്ന നിര്‍ദേശമാണ് ഇരുവരും രോഹിത്തിന് നല്‍കിയത്. ആ പരമ്പരയില്‍ കെ എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ തീര്‍ത്തും പരാജയപ്പെട്ടതോടെയാണ് ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം രോഹിത്തിലേക്കെത്തുന്നത്. ഇന്ത്യന്‍ നായകനായ ശേഷം ശ്രീലങ്കക്കെതിരെ 2-0നും ഓസീസിനെതിരെ 2-1നും പരമ്പരകള്‍ വിജയിക്കാന്‍ രോഹിത്തിനായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :