ആ സ്റ്റാൻഡിങ് ഒവേഷൻ റിഷഭ് പന്ത് അർഹിക്കുന്നത് തന്നെ- ലക്ഷ്‌മൺ

അഭിറാം മനോഹർ| Last Modified ശനി, 6 മാര്‍ച്ച് 2021 (08:42 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിനം സെഞ്ചുറി നേടി പുറത്തായ റിഷഭ് പന്തിനെ കൈയടിച്ചുകൊണ്ടാണ് മോട്ടേരയിലെ കാണികൾ യാത്രയാക്കിയത്. ഒരു ഘട്ടത്തിൽ 200ന് താഴെ ഇന്ത്യൻ ഇന്നിൻഗ്‌സ് അവസാനിക്കുമെന്ന പ്രതീതി ഉയർത്തിയ മത്സരത്തെ ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നത് പന്തിന്റെ സെഞ്ചുറി പ്രകടനമായിരുന്നു.

ഇപ്പോഴിതാ ആ കൈയടികള്‍ പന്ത് അര്‍ഹിക്കുന്നതാണെന്ന് പറഞ്ഞ് താരത്തെ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. സമ്മർദ്ദഘട്ടത്തിൽ ഒരു യുവാവിൽ നിന്നും കണ്ടതിൽ ഏറ്റവും മികച്ച ഇന്നി‌ങ്‌സാണിതെന്നും ലക്ഷ്‌മൺ ചൂണ്ടികാണിച്ചു. ശരിയായ സമീപനമാണ് പന്ത് പുലർത്തിയത്. അദ്ദേഹം പുറത്താകുന്നതിന് മുൻപ് തന്റെ ജോലി ഭംഗിയാക്കി. സ്റ്റേഡിയത്തിനുള്ളിലെ ഓരോ വ്യക്തിയില്‍ നിന്നും ലഭിച്ച അംഗീകാരങ്ങള്‍ പന്ത് അര്‍ഹിക്കുന്നുവെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ച പന്ത് 118 പന്തില്‍ നിന്ന് രണ്ടു സിക്‌സും 13 ഫോറുമടക്കം 101 റണ്‍സെടുത്തു. ഇന്ത്യന്‍ മണ്ണില്‍ പന്തിന്റെ ആദ്യ സെഞ്ചുറിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :