ധോണിക്കും കോഹ്‌ലിക്കും അസൂയ തോന്നിയേക്കാം; ഞെട്ടിക്കാനൊരുങ്ങി രോഹിത്, ഹാമില്‍‌ട്ടണില്‍ കിവിസ് വീഴുമോ ?

 Rohit sharma , team india , dhoni , New Zealand , pant , kohli , ഇന്ത്യ , ന്യൂസിലന്‍ഡ് , ധോണി , കോഹ്‌ലി , രോഹിത് ശര്‍മ്മ , ട്വന്റി - 20 , വിരാട്
Last Modified ശനി, 9 ഫെബ്രുവരി 2019 (16:38 IST)
കുട്ടി ക്രിക്കറ്റില്‍ സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിക്കും വിരാട് കോഹ്‌ലിക്കും പിടികൊടുക്കാത്തെ ന്യൂസിലന്‍ഡ് രോഹിത് ശര്‍മ്മയ്‌ക്ക് മുമ്പില്‍ കീഴ്‌പ്പെടുമോ എന്ന ആശങ്ക ക്രിക്കറ്റ് ലോകത്ത് അലയടിക്കുകയാണ്. ഹിറ്റ്‌മാന് മുന്നില്‍ ആതിഥേയര്‍ അടിയറവ് പറയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ചരിത്രമാകും. ന്യൂസിലന്‍ഡില്‍ ട്വന്റി-20 പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന ചരിത്രമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ക്രിക്കറ്റിന്റെ സമസ്‌ത മേഖലകളിലും വിരാജിച്ച ധോണിക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയതിരുന്ന സ്വപ്‌നനേട്ടം ഹിറ്റ്‌മാന്റെ പേരിലാകും.

ട്വന്റി - 20യിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വെള്ളം കുടിപ്പിച്ച ടീമാണ് ന്യൂസിലന്‍ഡ്. ഓള്‍ റൌണ്ടര്‍മാരുടെ നീണ്ട നിര. ബാറ്റിംഗ് മുതല്‍ ഫീല്‍‌ഡിംഗ് വരെ അതിശക്തം. വൈവിദ്യം നിറഞ്ഞ ബോളിംഗ്. ഇതൊക്കെയാണ് കിവിസിന്റെ കരുത്ത്.

ന്യൂസിലന്‍ഡിന്റെ ഈ ശക്തി തിരിച്ചറിയുന്നതില്‍ കോഹ്‌ലിയും പരാജയപ്പെട്ടിരുന്നു. എന്നാല്‍, രണ്ട് ഓള്‍ റൌണ്ടര്‍മാര്‍ അടങ്ങുന്ന എട്ട് ബാറ്റ്‌സ്‌മാന്മാരെ അണിനിരത്തി കിവിസിന്റെ ഈ ശക്തിയെ രോഹിത് മറികടന്നുവെന്ന് നിശംസയം പറയാം.

ശിഖര്‍ ധവാന്‍ മുതല്‍ ക്രുനാല്‍ പാണ്ഡ്യവരെയുള്ള ബാറ്റ്‌സ്‌മാന്മാര്‍. ഹാര്‍ദ്ദിക്ക് പാ‍ണ്ഡ്യയും ക്രുനാലും ഓള്‍ റൌണ്ടര്‍മാര്‍. ഫിനിഷിംഗില്‍ ധോണിക്കൊപ്പം ദിനേഷ് കാര്‍ത്തിക്കും. മധ്യനിരയില്‍ കളി മെനയാന്‍ ഋഷഭ് പന്ത്. വാലറ്റത്ത് സ്‌ഫോടനാത്മക ബാറ്റിംഗിന് ശേഷിയുള്ള ഹാര്‍ദ്ദിക്. സമകാലില ക്രിക്കറ്റിലെ മികച്ച ക്യാപ്‌റ്റന്മാരിലൊരാളായ കിവിസ് നായകന്‍ കെയ്‌ന്‍ വില്യംസണെ പോലും അതിശയിപ്പിച്ച ബാറ്റിംഗ് ഓര്‍ഡര്‍.

എന്നാല്‍ വെല്ലിങ്‌ടണില്‍ ഈ പരീക്ഷണം വിജയിച്ചില്ല. നാണക്കേട് മാത്രം സമ്മാനിച്ച് ആദ്യ മത്സരം. വിമര്‍ശകര്‍ ഒന്നിനു പുറകെ ഒന്നായി നിരന്നെങ്കിലും രണ്ടാം ട്വന്റി-20 അതേ ടീമിനെ നിലനിര്‍ത്താന്‍ രോഹിത് തീരുമാനിച്ചു. ഫലമോ രാജകീയ വിജയവും.

ഹാമില്‍‌ട്ടണില്‍ അന്തിമ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണ്. രോഹിത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവാണ് ടീമിന്റെ ആത്മധൈര്യം. ധവാന്‍ റണ്‍സ് കണ്ടെത്തുന്നതും, ക്രുനാല്‍ പാണ്ഡ്യ വിക്കറ്റെടുക്കുന്നതും ജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ന്യൂസിലന്‍ഡിനെ ചെറിയ ഗ്രൌണ്ടുകളില്‍ ബാറ്റ്‌സ്‌മാന്മാരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ബോളര്‍മാര്‍ക്ക് സാധിക്കുന്നത് നിസാര കാര്യമല്ല.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്താനാകും ശ്രമിക്കുക. പിച്ച് സ്‌പിന്നര്‍മാരെ സഹായിക്കുമെന്ന സൂചനയുള്ളതിനാല്‍ ആദ്യം ബോള്‍ ചെയ്യാനാകും രോഹിത് ആഗ്രഹിക്കുക. ശുഭ്മാന്‍ ഗില്‍ ടീമില്‍ എത്തിയേക്കില്ല. എന്നാല്‍, കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താ‍നുള്ള സാധ്യത തള്ളിക്കളയാനാകില്ല. ശക്തമായ ബാറ്റിംഗ് നിരയെ അണിനിരത്തുന്നതിനാല്‍ പിന്തുടര്‍ന്നു വിജയിക്കാനാകും രോഹിത് ആഗ്രഹിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :