അത് ചെയ്യുമ്പോള്‍ രതിനിര്‍വേദം ഞാന്‍ കണ്ടിട്ടില്ല, അതിനു കാരണമുണ്ട്: ശ്വേത മേനോന്‍

രേണുക വേണു| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (15:06 IST)

പത്മരാജന്റെ കഥയ്ക്ക് ഭരതന്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കിയതാണ് 'രതിനിര്‍വേദം'. 1978 ലാണ് സിനിമ പുറത്തിറങ്ങിയത്. കൗമാരക്കാര്‍ക്കിടയില്‍ രതിനിര്‍വേദം വലിയ ചലനം സൃഷ്ടിച്ചു. ജയഭാരതിയായിരുന്നു പ്രധാന കഥാപാത്രമായ രതിയെ അവതരിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രതിനിര്‍വേദത്തിന്റെ റീമേക്ക് പുറത്തിറങ്ങി. ജയഭാരതി അവതരിപ്പിച്ച രതിയെന്ന കഥാപാത്രമായി ശ്വേത മേനോന്‍ എത്തി. 2011 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിന്റെ റീമേക്ക് ടി.കെ.രാജീവ് കുമാറാണ് സംവിധാനം ചെയ്തത്. എന്നാല്‍, രതിനിര്‍വേദത്തിന്റെ ആദ്യ ഭാഗം കാണാതെയാണ് ശ്വേത മേനോന്‍ റിമേക്കില്‍ അഭിനയിച്ചതെന്നത് ഏറെ ആശ്ചര്യം ജനിപ്പിച്ച കാര്യമായിരുന്നു. ശ്വേത മേനോന്‍ തന്നെയാണ് പഴയൊരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

രതിനിര്‍വേദം റീമേക്ക് ചെയ്യാന്‍ പോകുന്നതിനു തൊട്ടുമുന്‍പുള്ള അഭിമുഖത്തിലാണ് ശ്വേത മേനോന്‍ ഇക്കാര്യം പറഞ്ഞത്. 'ജയഭാരതിയുടെ രതിനിര്‍വേദം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ കാണുകയുമില്ല. ഞാന്‍ അതിന്റെ റീമേക്ക് ചെയ്യാന്‍ പോകുകയാണ്. അതൊരു ക്ലാസിക് സിനിമയാണെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ ഇപ്പോള്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ജയഭാരതിയുടെ സ്വാധീനം എന്റെ കഥാപാത്രത്തില്‍ വരരുത് എന്ന് താല്‍പര്യമുണ്ട്. യഥാര്‍ഥ രതിനിര്‍വേദത്തിന്റെ തനി പകര്‍പ്പ് ആകരുതെന്ന് എനിക്ക് താല്‍പര്യമുണ്ട്. റീമേക്ക് രതിനിര്‍വേദം എന്റെ തന്നെയായിരിക്കണം. അതുകൊണ്ടാണ് പഴയത് ഇപ്പോള്‍ കാണാത്തത്,' ശ്വേത മേനോന്‍ പറഞ്ഞു.


മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്വേതയുടെ അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെയാണ്. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം ആണ് ശ്വേതയുടെ ആദ്യ സിനിമ.

മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയിച്ചു തകര്‍ക്കുകയായിരുന്നു ശ്വേത അനശ്വരം എന്ന സിനിമയില്‍. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍, ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വേത മോനോന് പ്രായം 18 ല്‍ കുറവായിരുന്നു ! അനശ്വരത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു ശ്വേതയുടെ പ്രായം.

ടി.എ.റസാഖ് തിരക്കഥ രചിച്ച് ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം. മമ്മൂട്ടി, ശ്വേത മേനോന്‍, ഇന്നസെന്റ്, കുതിരവട്ടം പപ്പു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയുടേതാണ് സംഗീതം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :