എംടിയുടെ തിരക്കഥയിൽ ആന്തോളജി ചിത്രം: നെറ്റ്‌ഫ്ലിക്‌സിലൂടെ അവതരിപ്പിക്കുന്നത് കമൽഹാസൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജനുവരി 2022 (17:08 IST)
മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായരുടെ കഥകൾ നെറ്റ്‌ഫ്ലിക്‌സ് ആന്തോളജിയായി പുറത്തിറങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മോഹൻലാൽ,മമ്മൂട്ടി, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങി വൻ താര നിരയാണ് ചിത്രങ്ങളിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചെറുചിത്രങ്ങൾ നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കുന്നത് കമൽഹാസൻ ആണെന്ന വിവരമാണ് പുറത്തുവരുന്നത്.

ആർപിഎസ്ജി ഗ്രൂപ്പാണ് ചിത്രങ്ങളുടെ നിർമാണം. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി എംടിയുടെ ഷെർലക്ക് എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിലാലിഖിതം,ഓളവും തീരവും എന്നീ ചിത്രങ്ങൾ ഒരുക്കുന്നത് പ്രിയദർശനാണ്. ബിജുമേനോൻ,എന്നിവരാണ് നായകന്മാർ.

സിദ്ദിഖിനെ നായകനാക്കി അഭയം തേടി എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്.പാര്‍വ്വതി, നരെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്‍റെ 'സ്വര്‍ഗ്ഗം തുറക്കുന്ന സമയ'ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു.രതീഷ് അമ്പാട്ടിന്‍റെ 'കടല്‍ക്കാറ്റി'ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

എംടിയുടെ 'വില്‍പ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും മധുബാലയുമാകും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :