'ഉണ്ണികൃഷ്ണന്‍ വിലക്ക് ലംഘിച്ചാല്‍ സിനിമ നിര്‍ത്തും’

കൊച്ചി| Last Modified ബുധന്‍, 14 മെയ് 2014 (13:38 IST)
ബി ഉണ്ണികൃഷ്‌ണന്‍ വിലക്കിനെ അതിജീവിച്ച് സിനിമയെടുക്കുകയാണെങ്കില്‍ താന്‍ തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുമെന്ന് സംവിധായകന്‍ വിനയന്‍. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി ബി ഉണ്ണികൃഷ്‌ണനെ വിലക്കിയതിന് പിന്നാലെയാണ് വിനയന്റെ വെല്ലുവിളി.
കഴിഞ്ഞ ആറ്, ഏഴ് വര്‍ഷമായി തന്നെ വിലക്കിയിരിക്കുകയാണ്. സിനിമാ മേഖലയിലെ തൊഴിലാളികളെയും ടെക്‌നിഷ്യന്മാരെയും തനിക്ക് കിട്ടാതിരിക്കാന്‍ ചെയ്യാവുന്നതെല്ലാം വിലക്കിയവര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കാലമത്രയും ഞാന്‍ വെറുതെയിരുന്നില്ല. അഞ്ച് സിനിമകള്‍ പിടിച്ചു. അതിനുള്ള ആര്‍ജവം ബി ഉണ്ണികൃഷ്‌ണനും കാണിക്കണമെന്നും വിനയന്‍ പറഞ്ഞു.

ബി ഉണ്ണികൃഷ്‌ണനെ സംബന്ധിച്ച് ഒരു സിനിമ എടുക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വിലക്കിയാലും അഖിലേന്ത്യ നേതാവായ ഉണ്ണികൃഷ്‌ണന് സിനിമാ തൊഴിലാളികളെ കിട്ടുമെന്ന് കാണിച്ചു കൊടുക്കണം. അതു ചെയ്യാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കണമെന്നും വിനയന്‍ പറഞ്ഞു. മാപ്പ് പറഞ്ഞ് വിലക്കിയ സംഘടനയ്ക്ക് ഇവര്‍ക്ക് മുന്നില്‍ സറണ്ടര്‍ ആകാതെ ഉണ്ണികൃഷ്‌ണന്‍ സിനിമ എടുത്തു കാണിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും വിനയന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡിയാണ് ഉണ്ണികൃഷ്‌ണന്റെ ചിത്രങ്ങള്‍ ഇനി എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാനും ഈ യോഗത്തില്‍ തീരുമാനമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :