ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞത് ഐസിയുവില്‍ വച്ച്, അവസാനമായി ഒരു നോക്ക് കണ്ടു; രണ്ടാഴ്ചയ്ക്ക് ശേഷം നൗഷാദും യാത്രയായി

രേണുക വേണു| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (10:05 IST)

മലയാളത്തിന്റെ പ്രിയ നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദിന്റെ മരണവാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്. ഇന്ന് രാവിലെയാണ് നൗഷാദിന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ ഷീബ കാര്‍ഡിയാക് അറസ്റ്റിനെത്തുടര്‍ന്ന് മരണമടഞ്ഞത്. വിഷമങ്ങള്‍ കൊണ്ടുള്ള സമ്മര്‍ദമായിരുന്നു ഭാര്യക്ക്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ച് നൗഷാദിനെ കാണിച്ചിരുന്നു. ഭാര്യ തന്നെ വിട്ടുപോയി രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ നൗഷാദും യാത്രയായി. നൗഷാദിന്റെയും ഷീബയുടെയും ഏക മകള്‍ നഷ്വ ഇനി ജീവിതത്തില്‍ ഒറ്റയ്ക്ക്.

ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു നൗഷാദിന്റെ അന്ത്യം. 55 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ച് മാസം മുമ്പ് നൗഷാദിന് ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉണ്ടായിരുന്നു. പലതരം അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചു. നാല് ആഴ്ചയായി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നൗഷാദ് നിര്‍മിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :