രഞ്ജിത്: സിനിമയിലെ രാവണപ്രഭു

WEBDUNIA|
പത്മരാജനെപ്പോലെ കഥയുണ്ടാക്കാന്‍ കഴിവുള്ളവര്‍ ഇന്ന് അപൂര്‍വ്വമാണ്. ഇന്ന് മലയാള സിനിമയില്‍ ആ ക്വാളിറ്റിയുള്ള ഒരേയൊരാള്‍ രഞ്ജിത് മാത്രമാണ്.

മോഹന്‍ലാലാണ് ഇത് പറഞ്ഞത്. രഞ്ജിത് എന്ന മനുഷ്യന്‍ സിനിമയിലെ മലയാളത്തനിമയുടെ നിറഞ്ഞ സാന്നിധ്യമായി മാറുകയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍റെ ഈ വെളിപ്പെടുത്തല്‍.

നരസിംഹവും ആറാം തമ്പുരാനും സൃഷ്ടിച്ച രഞ്ജിത് തന്നെ നന്ദനവും മിഴി രണ്ടിലും എടുത്തപ്പോള്‍ മലയാളി ഒരു കാര്യം തിരിച്ചറിഞ്ഞു. ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത സംവിധായകനായി രഞ്ജിത് ഉയര്‍ന്നിരിക്കുന്നു.

എം.ടിക്കും പത്മരാജനും ലോഹിതദാസിനും ശേഷം ശുദ്ധ മലയാളത്തിന്‍റെ നിറവ് മലയാളിക്ക് സമ്മാനിച്ചത് രഞ്ജിത്താണ്. അതിമാനുഷരായ നായകന്മാര്‍പോലും അശ്ളീലപദങ്ങള്‍ ഉപയോഗിക്കാതെ പ്രൗഡ മലയാളത്തില്‍ എതിരാളികളോട് സംസാരിക്കുന്നത് അടുത്തകാലത്ത് പുതുമതന്നെയാണ്.

പാലക്കാട് പുത്തന്‍പുരയില്‍ എം. ബാലകൃഷ്ണന്‍ നായരുടെയും പത്മാവതിയമ്മയുടെയും മകനായി 1964 സെപ്റ്റംബര്‍ ആറിന് മകം നക്ഷത്രത്തില്‍ രഞ്ജിത് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ജില്ലയിലെ നന്‍മണ്ട സ്കൂളിലായിരുന്നു. ചേളന്നൂര്‍ എസ്.എന്‍. കോളജില്‍ നിന്ന് ഡിഗ്രി എടുത്തശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയകോഴ്സ് പാസായി.

സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാഭ്യാസത്തിന് ശേഷം ആകാശവാണിയിലൊരു ജോലി എന്ന ആഗ്രഹവുമായി തിരുവനന്തപുരത്ത് സുഹൃത്തുക്കളോട് ഒരു കഥ പറയുന്നത്. കഥകേട്ടതും ഇതില്‍ സിനിമയ്ക്ക് പറ്റിയ എന്തോ ഉണ്ടെന്ന് കണ്ടെത്തിയ കൂട്ടുകാര്‍ സംവിധായകനായ വി.ആര്‍. ഗോപിനാഥിനെ സമീപിച്ചു. അങ്ങനെ രഞ്ജിത്തിന്‍റെ കഥയില്‍ വി.ആര്‍. ഗോപിനാഥ് സംവിധാനം ചെയ്ത ആ ചിത്രം പുറത്തു വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :