കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനിലും പീഡനത്തിന് ഇരയാകേണ്ടി വന്നു. മനസാക്ഷിയില്ലാത്ത രണ്ടുപേര്‍ തന്നോട് കാണിച്ച ക്രൂരതയെക്കുറിച്ച് പരാതിപ്പെടാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സീനിയര്‍ സബ്-ഇന്‍സ്പെക്ടര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് വിധേയയാക്കിയത്. ഇപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കും ദേശീയ വനിതാ കമ്മിഷനും പരാതി നല്‍കിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്.
ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തിലെ കര്‍ഷകന്റെ മകളാണ് പെണ്‍കുട്ടി. കഴിഞ്ഞ ജൂണ്‍ 19-നാണ് രണ്ട് ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പന്ത്രണ്ട് തവണ ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയും പിതാവും മഹോബയിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തി. എന്നാല്‍ പരാതി എഴുതി വാങ്ങിയതിന് ശേഷം സീനിയര്‍ സബ്-ഇന്‍സ്പെക്ടര്‍ ദീപക് പാണ്ടെ പിതാവിനോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരിച്ചയയ്ക്കാം എന്നും പറഞ്ഞു. ഇത് അനുസരിച്ച പിതാവ് മടങ്ങിപ്പോയി. അടുത്ത ദിവസം ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി താന്‍ വീണ്ടും പീഡനത്തിനിരയായതായി അറിയിക്കുകയായിരുന്നു.
വീട്ടുകാര്‍ വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. തുടര്‍ന്ന് അവര്‍ മനുഷ്യാവകാശകമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് വരെ പെണ്‍കുട്ടിയെ വനിതാ പൊലീസ് സ്റ്റേഷനിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ വച്ചാണ് അവളെ കാണാതായത്.