കല്യാണം മുടക്കാന്‍ മോഷണം, പെണ്‍കുട്ടി അറസ്റ്റില്‍!

റായ്പൂര്‍| WEBDUNIA| Last Modified ശനി, 15 മെയ് 2010 (09:36 IST)
സ്വന്തം കല്യാണം മുടക്കാന്‍ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപയുടെ മുതല്‍ മോഷ്ടിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്പൂരിലെ ദുര്‍ഗ ജില്ലയിലാണ് അത്യപൂര്‍വമായ രംഗങ്ങള്‍ അരങ്ങേറിയത്.

മാതാപിതാക്കള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കാനാണ് താന്‍ മോഷണം നടത്തിയതെന്ന് വിനിത ഗുപ്ത എന്ന പ്രതി കുറ്റസമ്മതം നടത്തി. കാമുകനും അയല്‍ക്കാരനുമായ ഇഷു പ്രസാദ് ബാഞ്ചറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

വിവാഹം ക്ഷണിക്കാനായി മാതാപിതാക്കള്‍ പുറത്തുപോയ അവസരത്തിലായിരുന്നു പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് 220 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ച് കിലോഗ്രാം വെള്ളി ആഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ചത്. പണവും ആഭരണവും നഷ്ടപ്പെട്ടാല്‍ വിവാഹത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെടാമെന്നായിരുന്നു ഇരുവരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, പൊലീസ് വിനീതയെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയതോടെ കള്ളിപൊളിഞ്ഞു.

മെയ് എട്ടിനായിരുന്നു മോഷണം നടന്നതായി വിനീതയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :