കസബ് കുറ്റക്കാരന്‍, ശിക്ഷ നാളെ

മുംബൈ| WEBDUNIA|
PRO
രാജ്യത്തെ ഞെട്ടിച്ച 26/11 മുംബൈ ഭീകരാക്രമണ കേസില്‍ പാക് തീവ്രവാദി അജ്മല്‍ അമീര്‍ കസബ് കുറ്റക്കാരനാണെന്ന് മുംബൈയിലെ പ്രത്യേക കോടതി വിധിച്ചു. കസബിന്‍റെ നാളെ പ്രഖ്യാപിക്കും. കസബിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് പ്രത്യേക കോടതി ജഡ്ജി എം എല്‍ താഹിലിയാനി വിധിന്യായത്തില്‍ വ്യക്തമാക്കി.

കസബിനെതിരെ ചുമത്തിയിരുന്ന രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ സംശയതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. അതേസമയം ഇന്ത്യക്കാരായ ഫാഹിം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ്‌ എന്നിവര്‍ കുറ്റക്കാരല്ലെന്നും ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നും കോടതി വിധിച്ചു.

പാക് ഭീകരസംഘടന ലഷ്കര്‍-ഇ-തൊയ്ബയുടെ നിര്‍ദേശാനുസരണം ഫരീദ്കോട്ട്‌ സ്വദേശി കസബും കൂട്ടാളികളായ ഒന്‍പതു തീവ്രവാദികളും ചേര്‍ന്നു 167 പേരെ കൊന്നൊടുക്കുകയും 304 പേരെ പരുക്കേല്‍പിക്കുകയും ചെയ്‌തതായാണു കേസ്‌. 86 കുറ്റങ്ങളാണ് കസബിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. വിധിപ്രസ്താവം കേള്‍ക്കാനായി കസബിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഒരു വര്‍ഷം മുമ്പാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക തീവ്രവാദിയായ കസബിനെ ബുള്ളറ്റ്, ബോംബ് പ്രൂഫ് സെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്. വിചാരണ നടക്കുന്ന കോടതിയും സെല്ലും തമ്മില്‍ ഒരു തുരങ്കം വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബുള്ളറ്റിനോ ബോംബ് സ്ഫോടനത്തിനോ തകര്‍ക്കാന്‍ കഴിയാത്ത വിധത്തിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്.

തീവ്രവാദവുമായി ബന്ധപ്പെട്ടവയില്‍ ഏറ്റവും വേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസാണിത്‌. കഴിഞ്ഞ കൊല്ലം മേയ്‌ എട്ടിന്‌ ആരംഭിച്ച വിചാരണയില്‍ 658 സാക്ഷികളെ വിസ്‌തരിച്ചു. 3,192 പേജുകളിലാണു സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :