കണ്ണീരണിഞ്ഞ് ഓറഞ്ച് പട; അര്‍ജന്റീന ഫൈനലില്‍

  ബ്രസീല്‍ ലോകകപ്പ് , അര്‍ജന്‍്റീന , ഹോളണ്ട്
സാവോപോളോ| jibin| Last Updated: വ്യാഴം, 10 ജൂലൈ 2014 (08:58 IST)
ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ലാറ്റിനമേരിക്കന്‍- യൂറോപ്പ്യന്‍ പോരാട്ടം. പെനാല്‍ട്ടി ഷൂട്ടൗട്ടുവരെ നീണ്ട മത്സരത്തില്‍ ഹോളണ്ടിനെ 4-2ന് തോല്‍പിച്ചാണ് അര്‍ജന്റീന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ജര്‍മ്മനിയെ നേരിടാന്‍ പാസ് വാങ്ങിയത്. ഷൂട്ടൗട്ടില്‍ അര്‍ജന്‍്റീനയുടെ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോയുടെ തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്‍്റീനക്ക് ഫൈനലിലേക്ക് വഴിതുറന്നത്.

കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഗോളെന്ന് ഉറപ്പിച്ച പല മുന്നേറ്റങ്ങളും നീക്കങ്ങളും നടത്തുന്നതില്‍ ഒരു പടി മുന്നില്‍ നിന്നത് അര്‍ജന്‍്റീനയായിരുന്നു. മെസിയും അഗ്യൂറോയും ഡച്ച് പാളയത്തിലേക്ക് ഇടവേളകളില്‍ മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

മൂന്ന് ഓഫ്‌സൈഡ് പ്രകടനങ്ങള്‍ ഒഴിച്ചാല്‍ ഡച്ച് നായകന്‍ വാന്‍പേഴ്‌സിയുടെ സാന്നിധ്യം പോലും മത്സരത്തില്‍ അറിയുന്നുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞെങ്കിലും ഫിനിഷിംഗില്‍ ആര്യന്‍ റോബനും നിരാശയാണ് നല്‍കിയത്.

തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ആദ്യം പെനാല്‍റ്റിയെടുത്തത് അര്‍ജന്റീനയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി നായകന്‍ ലയണല്‍ മെസ്സി, ഗ്യാരെ, അഗ്യൂറോ, മാക്‌സി റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹോളണ്ട് നിരയില്‍ ആര്യന്‍ റോബനും, ഡെര്‍ക്ക് ക്യുയുറ്റുമാണ് ലക്ഷ്യം കണ്ടത്.

സ്‌നൈഡറുടെയും, വന്‍റിന്റെയും കിക്കുകളാണ് ഡച്ച് ടീമിനെ ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെയാണ് ഡച്ച് ടീം നേരിടാനൊരുങ്ങുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :