പാകിസ്ഥാനില്‍ നിന്ന് നവേദിനൊപ്പം എത്തിയത് 18 ഭീകരര്‍..!

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (13:54 IST)
ഉധംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവേദ് യാക്കൂബിനൊപ്പം 18 ഭീകരര്‍ കൂടി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കൂടാതെര്‍ നിലവില്‍ പത്ത് ഭീകരര്‍ കൂടി രാജ്യത്തേക്ക് കടക്കാന്‍ അതിര്‍ത്റ്റിയില്‍ തയ്യാറായിരിപ്പുണ്ടെന്നും എന്‍‌ഐഎ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് ഉധം‌പൂരില്‍ നവേദും കൂട്ടാളി മുഹമ്മദ് നോമാനും ചേര്‍ന്നാണ് ബീ‌എസ്‌എഫ് സംഘത്തിനു നേരെ ആക്രമണം നടത്തിയത്. നോമാനെ സൈന്യം വധിച്ചിരുന്നു. പിന്നാലെ നവേദിനെ ഗ്രാമീണര്‍ ജീവനൊടെ പിടികൂടി സൈന്യത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം, നവേദിന് താമസസൗകര്യം നല്‍കിയ ആളെ എന്‍.ഐ.എ തിരിച്ചറിഞ്ഞു. ഇയാളെ വൈകാതെ അറസ്റ്റു ചെയ്യുമെന്ന് എന്‍.ഐ.എ അറിയിച്ചു.

ഉധംപൂരില്‍ ബി.എസ്.എഫ് ജവാന്മാര്‍ക്കു നേരെയുള്ള ആക്രമണത്തിന് പദ്ധതിയിട്ടത് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹാഫീസ് സെയ്ദിന്റെ മകന്‍ തല്‍ക സെയ്ദ് ആണെന്ന് നവേദ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ലഷ്‌കറെ തോയിബയുടെ മധ്യ, ദക്ഷിണ കശ്മീര്‍ മേഖലയുടെ മേധാവി അബു ഖാസിമിനു വേണ്ടി ആക്രമണങ്ങള്‍ നടത്തുന്നതു തല്‍കയാണ്. ഉധംപൂരില്‍ ആക്രമണത്തിന് രണ്ട് തീവ്രവാദികളെ ഏര്‍പ്പെടുത്തിയത് അബു ഖാസിമിന്റെ നിര്‍ദേശപ്രകാരമാണ്. ലഷ്‌കറെയും പ്രവര്‍ത്തനങ്ങളും തീവ്രവാദികളെ തെരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും തല്‍കയുടെ നിരീക്ഷണത്തിലാണെന്നും നവേദ് മൊഴി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :