പാക് ബോട്ട് തകര്‍ക്കാന്‍ ഉത്തരവിട്ടത് താനാണെന്ന് കോസ്റ്റ് ഗാർഡ് ഡിഐജി

 പാക് ബോട്ട് തകര്‍ത്ത സംഭവം , കോസ്റ്റ് ഗാർഡ് ഡിഐജി , പാകിസ്ഥാന്‍
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (11:52 IST)
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഡിസംബർ 31ന് ഗുജറാത്ത് തീരം വഴി വന്ന ബോട്ട് തകർത്തത് തന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കോസ്റ്റ് ഗാർഡ് ഡിഐജിയും വടക്ക് പടിഞ്ഞാറൻ മേഖലയുടെ ചീഫ് ഒഫ് സ്റ്റാഫുമായ ബികെ ലോഷാലി.

ഗുജറാത്തിലെ പോർബന്തർ തീരത്തിന് 365 കിലോമീറ്റർ അകലെ വെച്ചാണ് കോസ്റ്റ് ഗാർഡ് ബോട്ട് കണ്ടത്. ഗാർഡിന്റെ മുന്നറിയിപ്പ് മറികടന്ന് പോയ ബോട്ട് നാല് മണിക്കൂറുകളോളം സഞ്ചരിച്ചെന്നും. കോസ്റ്റ് ഗാർഡ് പിന്തുടരവെ ബോട്ടിലുള്ള നാല് പേരടക്കം ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. ഈ വാദത്തെ തള്ളിക്കൊണ്ടാണ് ബികെ ലോഷാലി രംഗത്ത് എത്തിയിരിക്കുന്നത്.

സംഭവം നടക്കുന്ന രാത്രിയില്‍ താന്‍ ഗാന്ധിനഗറിലുണ്ടായിരുന്നു. ഈ സമയമാണ് കോസ്‌റ്റ് ഗാര്‍ഡിന്റെ നിര്‍ദേശം മറികടന്ന് സംശയകരമായ സാഹചര്യത്തില്‍ ഒരു ബോട്ട് മുന്നോട്ട് പോകുന്നതായും, അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ബോട്ടിലുള്ളവര്‍ ശ്രദ്ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് ബോട്ട് തകർക്കാന്‍ താന്‍ അനുമതി നല്‍കുകയായിരുന്നുവെന്നുമാണ് ബികെ ലോഷാലി പറഞ്ഞത്. ബോട്ട് തകർക്കാൻ നിർദ്ദേശം നൽകിയത് ഞാനാണ്. ബോട്ടിലുണ്ടായിരുന്നവർക്ക് ബിരിയാണി നൽകുകയല്ല നമ്മുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

കോസ്റ്റ് ഗാർഡ് ഡിഐജിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍ നിലപാടുകളെ തള്ളുന്നതാണ്. ഈ സാഹചര്യത്തില്‍ സംഭവം കൂടുതല്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :