കശ്മീര്‍ വിഭജനം: 'ഇതെന്ത് തരം ഹർജിയാണ്?’ - രാഷ്ട്രപതിയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജികളില്‍ പിഴവ്; പരിഗണിക്കാനുള്ള അർഹത പോലുമില്ലെന്ന് സുപ്രീംകോടതി

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (12:49 IST)
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹര്‍ജികളിലെ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജിയെ ആണ് വിമർശിച്ചത്. ഒപ്പം മറ്റ് ഹർജികളിലെ പിഴവുകളും ചൂണ്ടിക്കാട്ടി.

കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജി പരിഗണിക്കാൻ പോലും അർഹമില്ല, എന്ത് ഹർജിയാണ് സമർപ്പിച്ചത്? വായിച്ചിട്ട് ഒന്നും മനസിലാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നിരവധി പിഴവുകള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്.

അതേസമയം അടുത്ത കുറച്ച് ദിവസങ്ങളിൽ കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 10 ദിവസത്തിലേറെയായി തുടരുന്ന മാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്ക് മറുപടിയായി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :