മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ഹിന്ദു യുവതിയെ ബിജെപി നേതാക്കൾ വേട്ടയാടി; ഒടുവിൽ യുവതി ജീവനൊടുക്കി

മുസ്ലിംങ്ങളെ കാണരുത്, അവരുമായി ഒരിടപാടും അരുതെന്ന് ധന്യയെ സന്തോഷ് താക്കീത് ചെയ്തു

aparna| Last Modified ചൊവ്വ, 9 ജനുവരി 2018 (08:13 IST)
മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ഹിന്ദു യുവതി ജീവനൊടുക്കി. സംഭവത്തിൽ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചത്. ജനുവരി ആറിനായി‌രുന്നു സംഭവം.

മുസ്ളീംങ്ങളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ധന്യശ്രീ വാട്‌സാപ്പ് സന്ദേശമയച്ചിരുന്നു. സുഹൃത്ത് സന്തോഷുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഈ വാട്‌സാപ്പ് സന്ദേശത്തെ ചൊല്ലിയാണ് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതിന്റെ പേരില്‍ ബിജെപി നേതാക്കളുടെ വേട്ടയാടലിന് ധന്യശ്രീ ഇരയായിരുന്നു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ വാട്‌സാപ്പില്‍ നടന്ന തര്‍ക്കത്തിനിടെയാണ് മുസ്ലിംങ്ങളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ധന്യശ്രീ പറഞ്ഞത്. എന്നാൽ, രോഷാകുലനായ സന്തോഷ് മുസ്‌ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു.

അതോടൊപ്പം, ധന്യശ്രീയുടെ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് അടക്കം സന്തോഷ് പ്രദേശത്തെ ബിജെപി നേതാക്കൾക്ക് അയച്ച് കൊടുത്തു. ബിജെപിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു.

സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. അടുത്ത ദിവസം ധന്യശ്രീയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :