1.14 ലക്ഷം വോട്ടുമായി ബിജെപിയെ വിറപ്പിച്ച പോരാളി; ഫാഷൻ ഡിസൈനർ, അറിയാം മോദിയെ തളയ്ക്കാനിറങ്ങിയ ശാലിനിയെക്കുറിച്ച്

മുന്‍ കോണ്‍ഗ്രസ് നേതാവ് ശ്യാംലാല്‍ യാദവിന്റെ മരുമകളാണ് ശാലിനി.

Last Modified വെള്ളി, 17 മെയ് 2019 (13:33 IST)
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തളയ്ക്കാന്‍ എസ്പി-ബിഎസ്പി ഗഡ്ബന്ധന്‍ രംഗത്തിറക്കിയിരിക്കുന്നത് ശാലിനി യാദവിനെയാണ്. ഇത് രണ്ടാം തവണയാണ് ശാലിനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2017 ല്‍ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വാരാണസയില്‍ രണ്ടാമതെത്തിയിട്ടുണ്ട്. 1.14 ലക്ഷം വോട്ടുകളാണ് അന്ന് സമാഹരിച്ചത്. 1.92 ലക്ഷം വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥി മൃദുല വിജയിച്ചു. എസ്പിയെയും ബിജെപിയെയും പിന്നിലാക്കിയായിരുന്നു അന്ന് ശാലിനിയുടെ കുതിപ്പ്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വോട്ട് വിഹിതമാണ് അന്ന് കോണ്‍ഗ്രസ് നേടിയത്. പ്രചരണഘട്ടത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ശാലിനിക്കായിരുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവ് ശ്യാംലാല്‍ യാദവിന്റെ മരുമകളാണ് ശാലിനി. ശ്യാംലാല്‍ യാദവ് 1984 ല്‍ വാരാണസിയില്‍ നിന്ന് വിജയിച്ചിരുന്നു. കേന്ദ്രമന്ത്രിയായും രാജ്യസഭാ ഉപാദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാരാണസിക്കുവേണ്ടി ശ്യാംലാല്‍ യാദവ് നല്‍കിയ സംഭാവനകള്‍ തനിക്ക് മുന്‍ തെരഞ്ഞെടുപ്പില്‍ ഗുണകരമായിട്ടുണ്ടെന്നും ഇക്കുറിയും തുണയാകുമെന്നും ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. അന്ന് ജാതിമത ഭേദമന്യേ ശാലിനിക്ക് വോട്ട് സമാഹരിക്കാനായിരുന്നു.

മോദിയെ തളയ്ക്കാനിറങ്ങിയ ശാലിനി 1.14 ലക്ഷം വോട്ടുമായി ബിജെപിയെ വിറപ്പിച്ച പോരാളി, ഫാഷന്‍ ഡിസൈനർ, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് ഈ എസ് പി സ്ഥാനാര്‍ത്ഥി. ലക്‌നൗവില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ഉന്നതവിദ്യാഭ്യാസം നേടി. രാഷ്ട്രീയത്തിന് പുറമെ ഭാരത് ദൂത് എന്ന ഹിന്ദി സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. അരുണ്‍ യാദവ് ആണ് ഭര്‍ത്താവ്. ഏപ്രില്‍ 22 നാണ് കോണ്‍ഗ്രസ് വിട്ട് ശാലിനി സമാജ്‌വാദി പാര്‍ട്ടിയുടെ ഭാഗമായത്. എസ് പി നേതാവ് അഖിലേഷ് യാദവുമായുള്ള പരിചയമാണ് തന്നെ പാര്‍ട്ടിയിലെത്തിച്ചതും സ്ഥാനാര്‍ത്ഥിത്വം നേടിത്തന്നതുമെന്ന് ശാലിനി വ്യക്തമാക്കുന്നു. അഖിലേഷ് ആണ് തന്നോട് മോദിക്കെതിരെ മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്നും ശാലിനി വ്യക്തമാക്കി.

2014 ലെ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്ക് 5.8 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. പോള്‍ ചെയ്യപ്പെട്ടതിന്റെ 56 ശതമാനം വരും ഇത്. എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് 2.09 ലക്ഷം വോട്ടുകള്‍ ലഭിച്ചു. അതായത് 30 ശതമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 75,000 വോട്ടുകള്‍ നേടിയപ്പോള്‍ ബിഎസ്പി, എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാക്രമം അറുപതിനായിരവും നാല്‍പ്പതിനായിരവും വോട്ടാണ് ലഭിച്ചത്.

മുസ്ലിം വിഭാഗമാണ് മണ്ഡലത്തില്‍ ഭൂരിപക്ഷം. 3.5 ലക്ഷം മുസ്ലിം വോട്ടര്‍മാരുണ്ട്. ബ്രാഹ്മണ വിഭാഗം വോട്ടുകള്‍ 3 ലക്ഷവും വൈശ്യ വിഭാഗം വോട്ടുകള്‍ രണ്ട് ലക്ഷവും വരും. മണ്ഡലത്തില്‍ 2 ലക്ഷം ദളിത് വോട്ടുകളുണ്ട്. ഭൂമിഹാര്‍, കുര്‍മി വിഭാഗങ്ങള്‍ക്ക് യഥാക്രമം ഒന്നരലക്ഷം വോട്ടുകളുണ്ടെന്നുമാണ് കണക്ക്. നേരത്തേ ഇവിടെ മത്സരിക്കാന്‍ സന്നദ്ധനായ ജവാന്‍ തേജ് ബഹാദുര്‍ യാദവിന്റെ പത്രിക തള്ളിയിരുന്നു. മെയ് 19 ന് അവസാനഘട്ടത്തിലാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :