ഇല്ലാത്ത തെളിവിനുവേണ്ടിയാണ് ഈ യാത്രയെന്ന് സരിത

കൊച്ചി| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (17:33 IST)
ഇല്ലാത്ത തെളിവ് കണ്ടെത്താനായാണ് ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷന്‍ അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ 10 മണിക്കൂര്‍ യാത്ര നടത്തുന്നതെന്ന് എസ് നായര്‍. ബിജു രാധാകൃഷ്ണന്‍ ആരോപിച്ചതുപോലെ ഒരു സംഭവം നടന്നിട്ടില്ല. ഇല്ലാത്ത ഒരു സംഭവത്തിന്‍റെ തെളിവ് കണ്ടെടുക്കുമെന്നാണ് പറയുന്നത്. ആ ആരോപണത്തില്‍ പരാമര്‍ശവിധേയയായ സ്ത്രീ എന്ന നിലയില്‍ ഞാന്‍ പറയുന്നത് അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ്. ഈ ആരോപണം വലിയ മനോവേദനയുണ്ടാക്കി - സരിത എസ് നായര്‍ വ്യക്തമാക്കി.

സോളാര്‍ കേസില്‍ തെളിവ് കണ്ടെടുക്കാനായി ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷന്‍ അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂര്‍ ഭാഗത്തേക്കാണ് യാത്ര ചെയ്യുന്നത്. തെളിവുകളടങ്ങിയ നാല് സി ഡികളാണ് തന്‍റെ പക്കലുള്ളതെന്നും അതില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെടുക്കാനായി പോകുന്നതെന്നുമാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് എവിടെ നിന്നാണെങ്കിലും സാക്ഷി മുഖേന തെളിവ് കമീഷന് മുമ്പില്‍ എത്തിക്കാന്‍ അധികാരമുണ്ട്. അതിന് കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. ഇത് സാധാരണ ആരോപണമല്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും എതിരായ ശക്തമായ ആരോപണമാണ്. അത് തെളിയിക്കാന്‍ ഉപോല്‍ബലകമായ തെളിവാണിത്. സി ഡിയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുകയും ബിജു രാധാകൃഷ്ണന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കമീഷന്‍ അറിയിച്ചു. പ്രതിക്ക് 10 മണിക്കൂര്‍ അനുവദിക്കുന്നതിന് തടസമുണ്ടോയെന്ന കമീഷന്‍റെ ചോദ്യത്തിന് അഭിഭാഷകര്‍ എതിര്‍ത്തില്ല.

അതേസമയം, സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ വികാരാധീനനായി. കേസില്‍ സരിത എന്‍ നായര്‍ക്കും തനിക്കും രണ്ടു നീതിയാണ് ലഭിച്ചത്. സരിതയേയും തന്നെയും നുണ പരിശേധനയ്‌ക്ക് ഹാജരാക്കണമെന്നും ബിജു ആവശ്യപ്പെട്ടു. സരിതയുടെ കത്ത് കണ്ടെടുക്കാനോ കമീഷന്‍ മുമ്പാകെ ഹാജരാക്കാനോ ആരും താല്‍പര്യം കാണിക്കുന്നില്ലെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്‌തരിക്കണമെന്ന് കാട്ടി കത്തും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ളവര്‍ സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ബിജു മൊഴി നല്‍കിയത്. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സിഡി ഹാജരാക്കാമെന്നും ബിജു അവകാശപ്പെട്ടിരുന്നു. സിഡിയിലെ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ കണ്ടു താന്‍ ഞെട്ടിയെന്നും, മറ്റു നേതാക്കളുടെ സിഡി മുഖ്യമന്ത്രിയെ കാണിച്ചെന്നും ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ സിഡി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :