ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ല: ഉമ്മന്‍‌ചാണ്ടി

Oommenchandy, Jacob Thomas, Chennithala, VS, Mammootty, ഉമ്മന്‍‌ചാണ്ടി, ജേക്കബ് തോമസ്, ചെന്നിത്തല, വി എസ്, മമ്മൂട്ടി
തിരുവനന്തപുരം| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (12:08 IST)
ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന മുന്‍‌നിലപാട് നിയമസഭയിലാണ് മുഖ്യമന്ത്രി തിരുത്തിയത്. ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ ആരോപിച്ചിരുന്നത്.

ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരമില്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ തന്റെ പേരില്ലെന്നും തന്റെ പേര് മാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസില്‍ മാത്രമാണ് വന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍, ജേക്കബ് തോമസ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാണെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ അസഹിഷ്ണുതയോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ജേക്കബ് തോമസിനോട് സര്‍ക്കാരിന് അനിഷ്ടമാണെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചു. പൊലീസ് സേനയെ സര്‍ക്കാര്‍ ചട്ടുകമാക്കിയെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പി രാമകൃഷ്ണന്‍ ആരോപിച്ചു. പാറ്റൂര്‍ കേസിലെയും ബാര്‍ കോഴക്കേസിലെയും ജേക്കബ് തോമസിന്‍റെ നിലപാടുകളാണ് അദ്ദേഹത്തെ സര്‍ക്കാരിന്‍റെ ശത്രുവാക്കിയത്. പോലീസ് തലപ്പത്തെ അഴിച്ചുപണി അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരാണ് ഏത് ഉദ്യോഗസ്ഥനെ മേലധികാരിയാക്കണമെന്ന് തീരുമാനിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ എവിടെയിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ തന്നെയല്ല തീരുമാനിക്കുന്നത്, അത് സര്‍ക്കാരാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് തലപ്പത്തെ അഴിച്ചുപണി സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :