വിഎസിന് എതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനിൽക്കുന്നു; യുഡിഎഫിന്റെ മദ്യനയം കാപട്യം- പിണറായി

ഒരോ വർഷത്തേക്കുള്ള മദ്യനയം അതാത് സർക്കാരുകളാണ് തീരുമാനിക്കുക

 പിണറായി വിജയന്‍ , യുഡിഎഫ് , വിഎസ് അച്യുതാനന്ദന്‍ , മദ്യനയം , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (13:39 IST)
തെരഞ്ഞെടിപ്പിൽ നൂറിലേറെ സീറ്റ് എൽഡിഎഫിനു ലഭിക്കുമെന്നു പറഞ്ഞ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മദ്യനയം എന്താകണമെന്ന് അപ്പോൾ തീരുമാനിക്കും. സീതാറാം യച്ചൂരി പറഞ്ഞ കാര്യവും അപ്പോൾ ആലോചിക്കും. സമ്പൂര്‍ണ മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കാപട്യമാണ്. എല്‍ഡിഎഫ് മദ്യനയം രൂപികരികരിച്ചാല്‍ അത്തരത്തിലാകില്ല. മദ്യ ഉപഭോഗം കുറക്കുകയെന്നതാണ് തങ്ങളുടെ നയം. ഒരോ വർഷത്തേക്കുള്ള മദ്യനയം അതാത് സർക്കാരുകളാണ് തീരുമാനിക്കുക. മദ്യ വർജനത്തിൽ ഊന്നിയ നിലപാട് തന്നെയാണ് തങ്ങൾ സ്വീകരിക്കുകയെന്നും പിണറായി പറഞ്ഞു. മദ്യവിൽപന പൂർണമായി നിരോധിച്ച് അതിന്റെ കെടുതി അടിച്ചേൽ‌പ്പിക്കാൻ ഞങ്ങള്‍ ഒരുക്കമല്ല. എൽഡിഎഫ് അധികാരത്തിൽ വന്നാൽ ആന്‍റണി സർക്കാർ പൂട്ടിയ ചാരായ ഷാപ്പുകൾ തുറക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. പന്നീട് എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ചാരായ ഷാപ്പുകൾ തുറന്നോയെന്നും പിണറായി ചോദിച്ചു.

മദ്യം മാത്രമല്ല മറ്റ് ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗവും നിയന്ത്രിക്കേണ്ടതുണ്ട്. യുഡിഎഫ് ബാർ അടച്ചു എന്നാണ് പറയുന്നത്. ആൽക്കഹോൾ ഉള്ളതെല്ലാം മദ്യമാണ്. ബിയറിലും വൈനിലും ആൽക്കഹോളിന്‍റെ അംശമുണ്ട്. ആൽക്കഹോളുള്ളതെല്ലാം മദ്യമായി കാണണം. ഒരു തരത്തിലുള്ള മദ്യം വ്യാപകമായി ഉപയോഗിക്കാനുള്ള സുവാർണാവസരമാണ് യുഡിഎഫ് സർക്കാർ നൽകിയിരിക്കുന്നത്. പത്ത് വർഷമല്ല, ഈ സഹസ്രാബ്ദം തന്നെ പൂർത്തിയായാലും കോൺഗ്രസിന് മദ്യ നിരോധം എന്ന നിലപാടില്ലെന്ന കാര്യം എല്ലാവർക്കും അറിയില്ലേയെന്നും പിണറായി പരിഹസിച്ചു.

ആലപ്പുഴ സംസ്ഥാന സമ്മേളത്തിൽ വിഎസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിനെതിരായ പ്രമേയവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവും തമ്മിൽ ബന്ധപ്പെടുത്തേണ്ട കാര്യമില്ല. സ്ഥാനാർഥിത്വം വേറെ പാർട്ടി നിലപാടു വേറെ. പാർട്ടി നിലപാടുകൾ ഏതെങ്കിലും ഘട്ടത്തിൽ തള്ളിക്കളയേണ്ടതല്ല. പ്രമേത്തിലെ നിർദേശങ്ങൾ നടപ്പാക്കാത്തതെന്ത് എന്ന ചോദ്യത്തിന്, പാർട്ടി നന്നാകണം എന്ന ആഗ്രഹത്തോടെയല്ലല്ലോ ആ ചോദ്യമെന്ന് പിണറായി വ്യക്തമാക്കി.

മേയ് 19ന് ശേഷം എല്‍ഡിഎഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദവിക്ക് യോഗ്യരായ നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. സംവരണത്തെ എതിര്‍ക്കുന്ന ആര്‍എസ്എസിനൊപ്പമാണ് വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകൂടിയിരിക്കുന്നത്. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
തിരുവനന്തപുരം പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :