ഗോപീ സുന്ദറും അജു വർഗീസും പറഞ്ഞു 'ദിലീപേട്ടാ പൊളി'!

സമരം പൊളിച്ച ദിലീപിന് അഭിനന്ദനപ്രവാഹം

aparna shaji| Last Modified ശനി, 14 ജനുവരി 2017 (10:03 IST)
നടന്‍ ദിലീപിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വടിയെടുത്തതോടെ സംസ്ഥാനത്തെ സമരം പാളുകയാണ്. ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. സംഘടനയുടെ കീഴിലുണ്ടായിരുന്ന 73 തിയറ്ററുകൾ ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം ഉപേക്ഷിച്ചു പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തതോടെ പിളർപ്പ് അനിവാര്യമാകുകയാണ്.

ദിലീപ് പുതിയ സംഘടന രൂപീകരിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളരുമെന്നുറപ്പായത്. ശനിയാഴ്‌ച നടക്കുന്ന യോഗത്തില്‍ ആന്റണി പെരുമ്പാവൂര്‍ (ആശിര്‍വാദ് സിനിമാസ്), സുരേഷ് ഷേണായി (ഷേണോയ് സിനിമാക്സ്) എന്നിവര്‍ ദിലീപിനൊപ്പം നില്‍ക്കും. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ എത്തുമെന്നുറപ്പായതോടെയാണ്
ലിബര്‍ട്ടി ബഷീറിന്റെ സംഘടന പിളരുമെന്ന കാര്യത്തില്‍ സംശയമില്ലാതായത്.

തിയറ്ററുടമകളുടെ പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകും. ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്. സുരേഷ് ഷേണായി , ആന്റണി പെരുമ്പാവൂര്‍ എന്നിവരും നേതൃത്വത്തിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ ദിലീപ് പങ്കെടുക്കും. ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് സിനിമാ തര്‍ക്കത്തിന് പരിഹാരമൊരുക്കിയത്. നടനെ പ്രശംസിച്ച് സിനിമാരംഗത്തുള്ള പ്രമുഖർ രംഗത്തെത്തി. സോഷ്യല്‍മീഡിയയിലും നടനെ പിന്തുണച്ച് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

വിതരണക്കാരും നിര്‍മ്മാതാക്കളും തിയേറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തിയേറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ലിബര്‍ട്ടി ബഷീറിനും നേതൃത്വത്തിനും തിരിച്ചടിയായത്. ഇനിയും സിനിമ നീട്ടി കൊണ്ടു പോയാല്‍ തിരിച്ചടി രൂക്ഷമായിരിക്കുമെന്ന തോന്നലാണ് ഫെഡറേഷനൊപ്പമുള്ള 35 ഓളം തിയെറ്ററുകള്‍ വ്യാഴാഴ്ച ഭൈരവാ റിലീസ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. പിന്നാലെ ദിലീപിന്റെ ഇടപെടലുമുണ്ടായതോടെ ഫെഡറേഷന്‍ പിളരുകയായിരുന്നു.

ബി ക്ലാസുകളിലെ സൗകര്യമുള്ള എല്ലാ തിയേറ്ററുകളും റിലീസ് സെന്ററായി ഉയര്‍ത്തുമെന്ന വിതരണക്കാരുടെ മുന്നറിയിപ്പും ഈ തിയേറ്ററുകളിലൂടെ ഭൈരവ റിലീസ് ചെയ്തതുമാണ് ഫെഡറേഷനെ പിളര്‍പ്പിലെത്തിച്ചത്. മറുഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് നിര്‍മ്മാതാക്കളെയും വിതരണക്കാരെയും സമ്മര്‍ദ്ദത്തിലാക്കാം എന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം പൊളിഞ്ഞതും പിളര്‍പ്പിന് കാരണമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :