ആരുടെയെങ്കിലും പിറന്നാൾ വന്നാൽ, പ്രമുഖർ മരിച്ചാൽ മാത്രം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന സൂപ്പർ താരങ്ങൾ; പൃഥ്വിയ്ക്ക് മാത്രമേ ധൈര്യമുള്ളോ?

എന്തുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാത്തത്? പൃഥ്വി മിണ്ടിയത് എന്തുകൊണ്ട്?

aparna shaji| Last Modified വെള്ളി, 13 ജനുവരി 2017 (15:23 IST)
മലയാള സിനിമയിൽ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള ഒരു സമരമുറയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ ഇപ്പോഴും മുന്നോട്ട് പോകുകയാണ്.

അതിനിടയിലാണ് സംവിധായകൻ കമലിനെ കടന്നാക്രമിച്ച് ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയത്. കമലിനെ നാടുകടത്തണം എന്നാണ് അവരുടെ ആവശ്യം. ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിയ്ക്കണം എന്ന കോടതി ഉത്തരവിനെ കമല്‍ എതിര്‍ത്തതായിരുന്നു കാരണം.

ഈ രണ്ട് കാരണങ്ങൾ കൊണ്ട് മാത്രം മലയാള പ്രതിസന്ധിയിലാണെന്ന് നിസ്സംശയം പറയാനാകും. സുഹൃത്തിനൊരു ആവശ്യം വന്നാൽ സഹായിക്കാൻ മനസ്സ് കാട്ടാത്തവർ അല്ല ഇപ്പോഴുള്ളത്. പിന്തുണയുമായി എത്താൻ എതൊരു നല്ല സൗഹൃദത്തിനും അറിയാം. എന്നാൽ, ഒരുകാലത്ത് (ഇപ്പോഴും അതെ) പലർക്കും അന്നം നൽകിയ സംവിധായകനായിരുന്നു കമൽ. അദ്ദേഹത്തിനൊരു ആവശ്യം വന്നപ്പോൾ പ്രതികരിക്കാൻ സിനിമ മേഖലയിൽ നിന്നും അധികമാരും കടന്ന് വന്നില്ല.

സംവിധായകൻ ആഷിക് അബു, റിമ കല്ലിങ്കൽ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. എന്നാൽ, ഇക്കാര്യത്തിൽ ഒറ്റയാൾ പോരാട്ടം നടത്തിയ ഒരാൾ ഉണ്ടായിരുന്നു. സഹനടൻ അലൻസിയർ. കമലിന് പൂർണ പിന്തുണയുമായിട്ടായിരുന്നു അലൻസിയർ തെരുവിലിറങ്ങിയത്. അലൻസിയറുടെ തീരുമാനത്തെ അഭിനന്ദിച്ചും പിന്തുണ പ്രഖ്യാപിച്ചും ടോവിനോ, കുഞ്ചാക്കോ ബോബൻ, ജോയ് മാത്യു എന്നിവരും രംഗത്തെത്തി.

മെഗാസ്റ്റാർ മമ്മൂട്ടി തന്നെ അഭിനന്ദിച്ചുവെന്ന് അലൻസിയർ പിന്നീട് അഭിമുഖത്തിൽ വ്യക്തമാക്കിയെങ്കിലും പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി ഇറങ്ങിയില്ല. കമല്‍ വിഷയത്തില്‍, ജീവിതത്തില്‍ സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ എന്ന് കംപ്ലീറ്റ് ആക്ടര്‍ പ്രതികരിച്ചു.

സിനിമാ സമരത്തിനെതിരെ സത്യന്‍ അന്തിക്കാട്, സിദ്ദിഖ് അങ്ങനെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം പ്രതികരിച്ചതായി കണ്ടു. തന്റെ നിലപാട് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സമരം പരിഹരിക്കാനെന്ന രീതിയിൽ മറ്റൊരു ഫെഡറേഷൻ രൂപീകരിക്കുന്നതിൽ മുൻ നിരയിൽ നിൽക്കാൻ ദിലീപും രംഗത്തെത്തി. അല്ലാതെ, മറ്റാരും ധൈര്യത്തോടെ മുന്നോട്ട് വരുന്നില്ല. എന്തുകൊണ്ടാണിതെന്ന് സോഷ്യൽ മീഡിയ ചോദിയ്ക്കുന്നു.

മലയാളത്തിന്റെ നെടുന്തൂണുകളാണെന്ന് പ്രേക്ഷകരും സിനിമാ ലോകവും പറയുന്ന മെഗാസ്റ്റാറിനും ദ കംപ്ലീറ്റ് ആക്ടര്‍ക്കും മാത്രം ഈ വിഷയങ്ങളില്‍ വ്യക്തമായ അഭിപ്രായങ്ങൾ പറയാത്തതെന്ത്?. ആരുടെങ്കിലും പിറന്നാള്‍ വന്നാലോ, സിനിമയിലെയോ രാഷ്ട്രീയത്തിലെയോ പ്രമുഖരാരെങ്കിലും മരിച്ചാലോ മാത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ എന്തുകൊണ്ട് സമരത്തോടും ഭീഷണിയോടും പ്രതികരിയ്ക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

ഈ വിഷയങ്ങളെ കുറിച്ച് താരസംഘടനയായ അമ്മയ്ക്കും, സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയ്ക്കും ഒന്നും പറയാനില്ലേ. പിന്നെ എന്തിനാണ് ഇത്രയേറെ സംഘടനകള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, പ്രശ്‌നമുണ്ടാക്കാനാണ് സംഘടനകള്‍ എന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. സിനിമ റിലീസ് ചെയ്യുമ്പോള്‍ കണ്ടുകൊള്ളുക, അല്ലാത്തപ്പോള്‍ മിണ്ടാതിരിയ്ക്കുക എന്നാണോ?. ആരെങ്കിലും ധൈര്യത്തോടെ ഇറങ്ങുമോ? പ്രശ്നങ്ങൾ പരിഹരിക്കുമോ? കണ്ടറിയാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :