ആശങ്കയ്ക്ക് വിരാമം; മലയാളി നഴ്സുമാര്‍ കൊച്ചിയിലെത്തി

 മലയാളി നഴ്സുമാര്‍ , കൊച്ചി , ഇറാഖ്
കൊച്ചി| jibin| Last Modified ശനി, 5 ജൂലൈ 2014 (11:57 IST)
ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഇറാഖിലെ പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്ന് അകന്ന് 45 മലയാളി നഴ്സുമാരുമാരും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചേര്‍ന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക ബോയിങ് 777 വിമാനത്തിലാണ് ഇവരെ നെടുമ്പാശേരിയില്‍ എത്തിച്ചത്. 45 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിനിയും അഞ്ച് തൊഴിലാളികളുമാണ് സംഘത്തിലുള്ളത്. കേരള ഹൗസ് അഡീ റസിഡന്റ് കമ്മീഷണര്‍ രചനാ ഷാ കേരളത്തിന്റെ പ്രതിനിധിയായി ഇവര്‍ക്കൊപ്പമുണ്ട്.

എത്തിച്ചേരുന്ന മിക്ക മലയാളി നഴ്സുമാരുടെയും
മാതാപിതാക്കളും വീട്ടുകാരും
വിമാനത്താവളത്തിലെത്തിച്ചേര്‍ന്നിരുന്നു. രാവിലെ 7മണി മുതല്‍ ഇവര്‍ കുട്ടികള്‍ക്കായി കാത്തിരിക്കുകയയിരുന്നു.


ഇര്‍ബിലില്‍ നിന്ന് മലയാളി നഴ്‌സുമാരുമായി എത്തിയ പ്രത്യേക വിമാനം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. മുംബൈയില്‍ ഇന്ധനം നിറയുക്കുന്നതിനാണ് ഇറക്കിയത്.
ഇന്ത്യൻ സമയം 4:05നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇർബിൽ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. നഴ്സുമാരെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നഴ്സുമാരെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഉമ്മന്‍ചാന്‍ണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറും മറ്റ് മന്ത്രിമാരും എത്തിച്ചേര്‍ന്നു. നഴ്സുമാര്‍ക്ക് 5000രൂപയുടെ അടിയന്തര സഹായം നോര്‍ക്ക നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് തിരുവനന്തപുരം എസ്‌യുടിയില്‍ ജോലി നല്‍കുമെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു. നഴ്‌സുമാര്‍ക്ക് ജോലിവാഗ്ദാനവുമായി എന്‍എംസി ഗ്രൂപ്പ് ഉടമ ബിആര്‍ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ആശയ വിനിമയത്തില്‍ വന്ന പിഴവിനെ തുടര്‍ന്ന് വിമാനത്തിന് ഇര്‍ബിലില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. തുടര്‍ന്ന് ദിശ തിരിച്ചു വിട്ട വിമാനം അനുമതി കിട്ടിയതിനു ശേഷം ഇര്‍ബില്‍ വിമാനത്താവളത്തിലിറങ്ങി. ഇറാഖിനുള്ളിലും പുറത്തുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരമ്പരാഗത നയതന്ത്ര പ്രശ്‌നപരിഹാര ശ്രമങ്ങളല്ല നടന്നതെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ലെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്‍ബറുദ്ദീന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :