സഹതാപം കൊണ്ട് ഒരു സിനിമ വിജയിക്കില്ല, ജനങ്ങൾക്ക് ഇഷ്ടപ്പെടണം; നിലപാട് വ്യക്തമാക്കി അരുൺ ഗോപി

താരങ്ങൾക്കാണ് സിനിമയെ ആവശ്യം, അല്ലാതെ സിനിമയ്ക്കല്ല: അരുൺ ഗോപി

aparna| Last Modified വെള്ളി, 5 ജനുവരി 2018 (11:41 IST)
പാർവതിയുടെ മൈ സ്റ്റോറിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ സംവിധായകൻ അരുൺ ഗോപി നിശബ്ദനായെന്ന ആരോപണം ഉയർന്നിരുന്നു. പുതുമുഖ സംവിധായകന്റെ വിയർപ്പ്, എന്നൊക്കെയുള്ള സഹതാപം കൊണ്ട് രാമലീലക്ക് വേണ്ടി അരുൺ ഗോപി സംസാരിച്ചുവെന്നും ഒടുവിൽ സിനിമ വിജയിച്ചു കഴിഞ്ഞപ്പോൾ മിണ്ടാതായെന്നും ആരോപണം ഉയരുന്നുണ്ട്.

എന്നാൽ, പാർവതിയുടെ വിഷയത്തിലും അനുകൂലമായി നിലപാടെടുത്ത വ്യക്തിയാണ് അരുൺ ഗോപിയെന്നത് പലരും മറന്നു. സൈബർ ആക്രമണം ആരംഭിച്ചപ്പോൾ 'സിനിമ ഒരാളുടേതല്ല!!! അതിനായി വിയർപ്പു ഒഴുക്കുന്ന ഓരോരുത്തരുടേയുമാണ്, അതിനായി സ്വപ്നം കാണുന്ന എല്ലാരുടേയുമാണ്....!! ആണധികാരത്തിൽ തളം കെട്ടികിടക്കാതെ, പെണ്ണധികാരത്തിന്റെ വമ്പുകൾ കേൾക്കാതെ... സിനിമയ്ക്കായി ഒന്നിക്കാം. സിനിമയോടൊപ്പം' എന്ന് അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഒരു സിനിമയ്ക്കെതിരെ പ്രതിഷേധം പുകയുമ്പോൾ അത് റിലീസ് ചെയ്യാനാകാതെ വിഷമിക്കുന്ന ഒരു സംവിധായകന്റെയോ സംവിധായികയോ മാനസികാവസ്ഥ തനിക്ക് നന്നായി മനസിലാകുമെന്ന് അരുൺ ഗോപി
മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

'ഒരു അഭിനേതാവിനോടുള്ള വൈരാഗ്യം സിനിമയോടല്ല തീർക്കേണ്ടത്. സിനിമ ഒരുപാട് പേരുടെ സ്വപ്നവും ജീവിതവും പ്രതീക്ഷയും കണ്ണീരുമാണ്. എനിക്ക് ഒരുപാട് സ്ഥലത്തുനിന്നും പിന്തുണലഭിച്ചു എന്നുള്ളത് ശരിയാണ്. പക്ഷെ പിന്തുണകൊണ്ടുമാത്രമല്ല വിജയിച്ചത്. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന ചേരുവകളുള്ള സിനിമയായതുകൊണ്ടാണ്. സഹതാപത്തിന്റെ പുറത്ത് ആദ്യത്തെ രണ്ടുദിവസം സിനിമ ഓടുമായിരിക്കും. കൊള്ളില്ലയെങ്കിൽ മൂന്നാം ദിവസം തീയറ്ററിൽ ആരും കയറില്ല. നല്ല സിനിമയാണെങ്കിൽ അഭിനേതാവിനെ നോക്കാതെ തന്നെ ജനം കാണാൻ കയറും.' - അരുൺ ഗോപി പറയുന്നു.

താരങ്ങളല്ല താരം, സിനിമയാണ് താരമെന്നാണ് അരുൺ ഗോപിയുടെ പക്ഷം. 'താരങ്ങൾക്കാണ് സിനിമയെ ആവശ്യം. അല്ലാതെ സിനിമയ്ക്കല്ല. ഞാൻ ഇഷ്ടപ്പെടുന്നത് സിനിമയേയാണ്, നല്ല സിനിമയെ സ്നേഹിക്കുന്നവർ എന്നും നിൽക്കേണ്ടത് സിനിമയ്ക്കൊപ്പമാണ്. ആരുടേതാണെങ്കിലും എന്നും എപ്പോഴും എന്റെ മനസ് സിനിമയ്ക്കൊപ്പം തന്നെയാണ്'.- അരുൺ ഗോപി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :