aparna|
Last Modified ശനി, 12 ഓഗസ്റ്റ് 2017 (09:37 IST)
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിച്ച ഹൈക്കോടതി വിധി നടപ്പാക്കാന്‍
ബിസിസിഐ തയ്യാറല്ല. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് ബിസിസിഐയുടെ തീരുമാനം. ഹൈക്കോടതി വിധിയില്‍ ഇതുവരെ ഒരു തീരുമാനം അറിയിക്കാത്തതില്‍ രോഷാകുലനാണ് ശ്രീശാന്ത്.
കുറ്റവിമുക്തനായിട്ടും ബിസിസിഐ കാണിക്കുന്നത് പ്രതികാര നടപടി ആണെന്നും താന്‍ ചോദിക്കുന്നത് പിച്ച അല്ലെന്നും ശ്രീ ട്വിറ്ററില്‍ കുറിച്ചു. തന്റെ ജീവിത മാർഗം തിരിച്ചുതരാനാണ് താന്‍ ആവശ്യപ്പെടുന്നത്. ബിസിസി ഐയോട് താൻ യാചിക്കുകയല്ല ചെയ്യുന്നത് . നിങ്ങള്‍ ദൈവത്തിനെക്കാള്‍ വലിയ ആളുകളല്ല. ഞാനിനിയും കളിക്കുമോ? എന്നും ശ്രീ ചോദിക്കുന്നുണ്ട്.
പല വട്ടം നിരപരാധി എന്ന് തെളിയിക്കപ്പെട്ട ഒരാള്‍ക്കെതിരെ ഇതിലും മോശമായി നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക. എന്തിനാണ് നിങ്ങളിത് ചെയ്യുന്നത് എന്ന് അറിയില്ലെന്നും ശ്രീ പറയുന്നു. ഹൈക്കോടതി വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കുമെന്നും ശേഷം നിലപാട് ഉചിതമായ വേദിയില്‍ അറിയിക്കുമെന്നുമായിരുന്നു ബിസിസിഐ വ്യക്തമാക്കിയത്.