വിമാനം വെടിവെച്ചിടാന്‍ തുര്‍ക്കിയെ സഹായിച്ചത് അമേരിക്ക: പുടിന്‍

റഷ്യൻ വിമാനം , വ്‌ളാഡിമര്‍ പുടിന്‍ , അമേരിക്ക , ഇസ്‌ലാമിക് സ്‌റ്റേറ്റ്
മോസ്‌കോ| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (10:52 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. അമേരിക്കയുടെ സഹായതോടെയാണ് തുര്‍ക്കി തങ്ങളുടെ വിമാനം വെടിവെച്ചിട്ടത്. വിമാനം പുറപ്പെടുന്ന സമയവും ദിശയും സഞ്ചാരപാഥയും
അറിയാവുന്നത് അമേരിക്കയ്‌ക്ക് മാത്രമാണ്. ഇതിന് അനുസരിച്ച് കൃത്യമായ സമയത്താണ് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് ആക്രമണം നടന്നിരിക്കുന്നതെന്ന് പുടിന്‍ വ്യക്തമാക്കി.

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് മുമ്പ് തങ്ങളുടെ പൈലറ്റുമാര്‍ യുഎസ് സൈന്യത്തിന് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാറുണ്ട്. വിമാനം പുറപ്പെടുന്ന സമയവും ദിശയും സഞ്ചാരപാഥയും കൃത്യമായിട്ട് അറിയുക്കുന്നത് പതിവാണ്. ഈ സന്ദേശം അമേരിക്കയ്‌ക്ക് മാത്രമെ അറിയാന്‍ സാധിക്കു. അതിനാല്‍ തുര്‍ക്കിക്ക് വിമാനത്തിന്റെ ദിശയും വിവരങ്ങളും കൈമാറിയത് അമേരിക്കയാണെന്നും പുടിന്‍ വ്യക്തമാക്കി.

സഖ്യരാഷ്ട്രങ്ങളുടെ ആക്രമണം തടയാനുള്ള ഉത്തരവാദിത്വം അമേരിക്കയ്ക്കുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണ്. അല്ലാത്തപക്ഷം ഒരു രാഷ്ട്രവുമായും സഹകരിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ തീകൊണ്ട് കളിക്കരുതെന്ന് റഷ്യയ്‌ക്ക് തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗന്‍ മുന്നറിയിപ്പ് നല്‍കി. ഞങ്ങളുടെ പൗരൻമാരോട് റഷ്യ മോശമായി പെരുമാറുന്നത് തീകൊണ്ടുള്ള കളിയാണ്. റഷ്യയുമായുള്ള ബന്ധത്തിന് വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഏതെങ്കിലും രീതിയിൽ ഈ ബന്ധത്തിന് മോശമായി ഒന്നും സംഭവിക്കാൻ പാടില്ല. അടുത്തയാഴ്ച നടക്കുന്ന സമ്മേളനത്തിനിടെ വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു.

റഷ്യന്‍ വിമാനം വെടിവെച്ചിട്ട തുര്‍ക്കിക്കെതിരെ ആരോപണമുന്നയിച്ച് റഷ്യന്‍ പ്രഡിസന്റ് വ്ളാഡിമർ പുടിന്‍ രംഗത്തെത്തി. ഐഎസില്‍ നിന്നാണ് തുര്‍ക്കി എണ്ണ വാങ്ങുന്നതെന്ന് പുടിന്‍ ആരോപിച്ചു. അതേസമയം, റഷ്യയുടെ നിലപാടിനെതിരെ തുര്‍ക്കിയിലും തുര്‍ക്കിക്കെതിരെ റഷ്യയിലും ജനങ്ങള്‍ രംഗത്തിറങ്ങി.

തുർക്കിയ്ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് വ്യക്തമാക്കി. തുർക്കിയുടെ നടപടി 'രാജ്യത്തിനു നേരെയുളള ആക്രമണ'മാണെന്ന് മെദ്വേദേവ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. വിമാനം വെടിവെച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.

ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.

തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും റഷ്യ റദ്ദാക്കി. സിറിയന്‍ ആക്രമണ സമയത്ത് തുര്‍ക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നത്. എന്നാല്‍ വിമാനം വെടിവച്ചിട്ട സംഭവത്തിനു ശേഷം സിറിയയിലെ 450 സ്ഥലങ്ങളില്‍ 130 ആകാശ റെയ്ഡുകള്‍ നടത്തിയതായി സൈനികവക്താവ് പറഞ്ഞു.

ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്. കയറ്റുമതിയിൽ തുർക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ. അടുത്ത എട്ടു വർഷത്തിനുളളിൽ ഇരു രാജ്യങ്ങൾ തമ്മിലുളള വ്യാപാരം പതിനായിരം കോടി ഡോളറായി വർദ്ധിപ്പിക്കാൻ അടുത്തിടെ തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗനും പുടിനും തമ്മിലുളള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :